
May 28, 2025
05:30 AM
കൈവ്: യുക്രെയ്നിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം. ചെർണീവ് നഗരത്തിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. 60 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ ബഹുനിലക്കെട്ടിടങ്ങൾ തകർന്നു. ധാരാളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. മൂന്ന് മിസൈൽ ആക്രമണങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നതെന്നാണ് കൈവിൽ നിന്ന് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.
റഷ്യയുടെ വ്യോമാക്രമണം പ്രതിരോധിക്കാൻ മാർഗമില്ലെന്നതാണ് യുക്രെയ്ന്റെ നിലവിലെ സാഹചര്യം. അമേരിക്കയിൽ നിന്ന് വ്യോമപ്രതിരോധ സാമഗ്രികൾ ലഭിച്ചിരുന്നെങ്കിലോ, ലോകത്തിന് റഷ്യയുടെ ഭീകരാക്രമണത്തെ തടയാൻ കഴിഞ്ഞിരുന്നെങ്കിലോ യുക്രെയ്ന് ഇന്നത്തെ ആക്രമണത്തെ ചെറുക്കാനാകുമായിരുന്നുവെന്ന് പ്രസിഡന്റ് വ്ലാദമിർ സെലൻസ്കി പ്രതികരിച്ചു. എന്നാൽ ആക്രമണത്തിൽ റഷ്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ കൂടുതൽ വ്യോമസഹായത്തിനായി യുക്രെയ്നിൽ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. യുക്രെയ്ന്റെ ഊജസംവിധാനങ്ങളുൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയാണ് റഷ്യ ഉന്നം വെക്കുന്നത്.