
മോസ്കോ: കാൻസറിനുള്ള വാക്സിനുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വാക്സിനുകൾ വികസിപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് തങ്ങളുടെ ശാസ്ത്രജ്ഞരെന്ന് ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രോഗികൾക്ക് വാക്സിന് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല് ഏതു തരം കാന്സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ എങ്ങനെയാണ് അവ ഫലപ്രദമാവുന്നതെന്നോ പുടിന് വ്യക്തമാക്കിയിട്ടില്ല. നിരവധി രാജ്യങ്ങളും കമ്പനികളും കാൻസർ വാക്സിനുകള് നിര്മിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം യു കെ സർക്കാർ ജർമ്മൻ കമ്പനിയായ ബയോടെക്കുമായി ചേർന്ന് അർബുദ വാക്സിൻ വികസിപ്പിക്കാൻ കരാർ ഒപ്പിട്ടിരുന്നു.
2030 ഓടെ 10,000 രോഗികളെ വാക്സിൻ ഉപയോഗിച്ച് ചികിത്സിക്കുകയാണ് യുകെ ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്ട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (എച്ച്പിവി) നിലവിൽ ആറ് വാക്സിനുകളാണുള്ളത്. നേരത്തെ കൊവിഡിനെതിരായ വാക്സിനും റഷ്യ വികസിപ്പിച്ചിരുന്നു.