
ന്യൂഡൽഹി: ജൂലൈ 6 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുടെ പരിശീലകനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ എത്തുന്നതായി റിപ്പോർട്ടുകൾ. ടി 20 ലോകകപ്പോടെ വിരമിക്കുന്ന നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് താത്കാലിക പരിശീലകനായി ലക്ഷ്മൺ സ്ഥാനമേറ്റെടുക്കുക. അതേസമയം ശേഷം വരുന്ന ശ്രീലങ്കൻ പര്യടനം മുതൽ ഗൗതം ഗംഭീർ ടീമിന്റെ സ്ഥിരം പരിശീലകനായി ചുമതലയേൽക്കുമെന്നാണ് സൂചന.
സിംബാബ്വേ പരമ്പരയ്ക്കുള്ള ടീമിനെ ജൂൺ 22-നോ 23-നോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗൗതം ഗംഭീറിന് പുറമെ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് കോച്ചുകൾ അടങ്ങുന്ന സപ്പോർട്ട് സ്റ്റാഫിനെയും ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. യുവ താരങ്ങളുടെ നിരയാകും സിംബാബ്വെയിലേക്ക് പോകുക, ടി20 ലോകകപ്പ് ടീമിൽ നിന്നും ആറോ ഏഴോ പേരും ഉണ്ടാകും. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച റിയാൻ പരാഗ്, അഭിഷേക് ശർമ്മ, ഓൾറൗണ്ടർ നിതീഷ് റെഡ്ഡി എന്നിവർക്ക് അവസരം ലഭിച്ചേക്കും. യാഷ് ദയാലിനോ ഹർഷിത് റാണയോ നറുക്ക് വീഴും.
താരം വിശ്രമം ആവശ്യപ്പെട്ടില്ലെങ്കിൽ ഹാർദിക് പാണ്ഡ്യയാവും ക്യാപ്റ്റൻ. അല്ലെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ സ്വന്തം നാട്ടിലും ദക്ഷിണാഫ്രിക്കയിൽ നടന്ന എവേ പരമ്പരയിലും ടി20 ടീമിനെ നയിച്ച സൂര്യകുമാർ യാദവ് ആയിരിക്കും ടീമിനെ നയിക്കുക. ടി 20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടന്നിട്ടും അവസരം ലഭിക്കാത്ത മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചേക്കും.
സൂര്യയുടെ ഫിഫ്റ്റി; സൂപ്പർ എട്ടിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് 181 റൺസിന്റെ ടോട്ടൽ