'ടോപ്പാണ് ഈ ഫൈവ്'; 14 വര്ഷത്തിന് ശേഷം ഇന്ത്യന് മുന്നിര സ്വന്തമാക്കിയത് അപൂര്വറെക്കോര്ഡ്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില് കൂറ്റന് ലീഡിലേക്ക് മുന്നേറുകയാണ് ഇന്ത്യ

dot image

ധര്മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യ തകർപ്പന് ലീഡിലേക്ക് മുന്നേറുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 218 റണ്സിനെതിരെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള് എട്ട് വിക്കറ്റ് നഷ്ടത്തില് 473 റണ്സെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സില് 255 റണ്സിന്റെ കൂറ്റന് ലീഡ് ഇതിനോടകം തന്നെ സ്വന്തമാക്കാന് ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മുന്നിര തകര്ത്തടിച്ചതോടെയാണ് ഇന്ത്യ മികച്ച ടോട്ടല് പിന്നിട്ട് മുന്നേറുന്നത്. ക്യാപ്റ്റന് രോഹിത് ശര്മ്മയും (103) ശുഭ്മാന് ഗില്ലും (110) സെഞ്ച്വറി നേടിയപ്പോള് യശസ്വി ജയ്സ്വാള് (57), ദേവ്ദത്ത് പടിക്കല് (65), സര്ഫറാസ് ഖാന് (56) എന്നിവര് അര്ദ്ധ സെഞ്ച്വറിയും തികച്ചു.

ഈ വെടിക്കെട്ട് പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില് ഒരു അപൂര്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. 14 വര്ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന് നിരയിലെ ആദ്യ അഞ്ച് ബാറ്റര്മാരും ഒരു ടെസ്റ്റ് ഇന്നിങ്സില് സെഞ്ച്വറിയോ അര്ദ്ധസെഞ്ച്വറിയോ നേടുന്നത്. 2009ല് ബ്രാബോണില് വെച്ച് ശ്രീലങ്കയ്ക്കെതിരെ നടന്ന ടെസ്റ്റിലാണ് ഇന്ത്യ അവസാനമായി ഈ നേട്ടം കൈവരിച്ചത്.

രോഹിത്- ഗില് പോരാട്ടത്തിന് ശേഷം സര്ഫറാസ്- പടിക്കല് ആക്രമണം; ഇന്ത്യ കൂറ്റന് ലീഡിലേക്ക്

ടെസ്റ്റ് ചരിത്രത്തില് നാലാം തവണയാണ് ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റര്മാര് ഒരു ഇന്നിങ്സില് അര്ദ്ധ സെഞ്ച്വറി പൂര്ത്തിയാക്കുന്നത്. 1998ല് കൊല്ക്കത്തയില് ഓസ്ട്രേലിയയ്ക്കെതിരെയും 1999ല് മൊഹാലിയില് ന്യൂസിലന്ഡിനെതിരെയുമാണ് ഇന്ത്യ ആദ്യ രണ്ട് തവണ ഈ നേട്ടം കൈവരിച്ചത്.

അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെ 218 റണ്സിന് എറിഞ്ഞിട്ട് ആദ്യ ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം ലഭിച്ചു. ഒന്നാം ദിനം തന്നെ ഓപ്പണര്മാരായ യശസ്വി ജയ്സ്വാളും രോഹിത് ശര്മ്മയും അര്ദ്ധ സെഞ്ച്വറി നേടി. 57 റണ്സെടുത്താണ് ജയ്സ്വാള് പുറത്തായത്. വണ്ഡൗണായി ഇറങ്ങിയ ശുഭ്മാന് ഗില്ലിനെയും കൂട്ടി രോഹിത് തകര്ത്തടിച്ചു.

ധര്മ്മശാലയില് 'ഹിറ്റ്മാന് ഷോ'; ഒറ്റ സെഞ്ച്വറിയില് തകര്ന്നത് നിരവധി റെക്കോര്ഡുകള്

രണ്ടാം ദിനവും പോരാട്ടം തുടര്ന്നതോടെ ഇരുവരും സെഞ്ച്വറി സ്വന്തമാക്കി. രോഹിത് 162 പന്തില് മൂന്ന് സിക്സും 13 ബൗണ്ടറിയുമടക്കം 103 റണ്സെടുത്തു. ഹിറ്റ്മാന്റെ കരിയറിലെ 12-ാമത് ടെസ്റ്റ് സെഞ്ച്വറിയാണിത്. 150 പന്തില് നിന്ന് 12 ബൗണ്ടറിയും അഞ്ച് സിക്സുമടക്കം 110 റണ്സെടുത്ത ശുഭ്മാന് ഗില് കരിയറിലെ നാലാം ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കി.

പിന്നീട് ക്രീസിലൊരുമിച്ച ദേവ്ദത്ത് പടിക്കല്- സര്ഫറാസ് ഖാന് സഖ്യവും തകര്ത്തടിച്ചു. 60 പന്തില് നിന്ന് ഒരു സിക്സും എട്ട് ബൗണ്ടറിയും സഹിതം 56 റണ്സാണ് സര്ഫറാസിന്റെ സമ്പാദ്യം. അരങ്ങേറ്റക്കാരനായ ദേവ്ദത്ത് പടിക്കല് 103 പന്തുകള് നേരിട്ട് 65 റണ്സ് അടിച്ചുകൂട്ടി. പത്ത് ബൗണ്ടറിയും ഒരു സിക്സുമാണ് ഈ മലയാളി താരത്തിന്റെ ബൗണ്ടറിയില് നിന്ന് പിറന്നത്.

dot image
To advertise here,contact us
dot image