
ന്യൂഡല്ഹി: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ മുന്നിര പേസര് ജസ്പ്രീത് ബുമ്ര അയര്ലന്ഡ് പര്യടനത്തിൽ തിരിച്ചെത്തിയേക്കുമെന്ന് ബിസിസിഐ. ബുമ്ര പൂര്ണ ആരോഗ്യവാനാണെന്നും അയര്ലന്ഡിലേക്കുള്ള ഇന്ത്യന് ടീമില് തിരിച്ചെത്തുമെന്നും ബിസിസിഐ അധ്യക്ഷന് ജയ് ഷാ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന അയര്ലന്ഡ് പര്യടനത്തില് മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
ജസ്പ്രീത് ബുമ്ര പരിക്കില് നിന്ന് തിരിച്ചെത്തുകയാണെന്ന് ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മയും തുറന്ന് പറഞ്ഞിരുന്നു. 'ബുമ്രയുടെ അനുഭവസമ്പത്ത് ഞങ്ങള്ക്ക് നിര്ണായകമാകുമെന്നുറപ്പാണ്. പരിക്കിന് ശേഷം അദ്ദേഹം തിരിച്ചെത്തുകയാണ്. അയര്ലന്ഡിനെതിരെയുള്ള ട്വന്റി20യില് അദ്ദേഹം പങ്കെടുക്കുമോയെന്ന് അറിയില്ല. പക്ഷേ ലോകകപ്പിന് മുന്പ് കഴിയുന്നത്ര സമയം അദ്ദേഹത്തിന് നല്കാന് ഞങ്ങള് ശ്രമിക്കും', രോഹിത് പറഞ്ഞു. വിന്ഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്ത്താസമ്മേളനത്തില് സംസാരിക്കവേയായിരുന്നു ഇന്ത്യന് ക്യാപ്റ്റന്റെ പ്രതികരണം.
മള്ട്ടി ഫോര്മാറ്റ് പര്യടനത്തിനായി ടീം ഇന്ത്യ ഇപ്പോള് വെസ്റ്റ് ഇന്ഡീസിലാണ്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇപ്പോള് ഏകദിന മത്സരങ്ങളാണ് കളിക്കുന്നത്. വ്യാഴാഴ്ച നടന്ന ഒന്നാം ഏകദിനത്തില് ഇന്ത്യ അഞ്ച് വിക്കറ്റിന് വിന്ഡീസിനെ തോല്പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് ബുമ്ര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. നടുവിന് പരിക്കേറ്റതിനെ തുടര്ന്ന് ബുമ്ര മാര്ച്ചില് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. എന്നാല് പരിക്ക് മാറിയ ബുമ്ര കെ എല് രാഹുലിനൊപ്പം എന്സിഎയില് പരിശീലനത്തിനിറങ്ങിയെന്ന് നേരത്തെ വാര്ത്തകള് ഉണ്ടായിരുന്നു.