
77-മത് കാൻ ചലച്ചിത്രോൽസവത്തിൽ പുരസ്കാരം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇവർ ഇന്ത്യയ്ക്ക് അഭിമാനമാണെന്നും ഇന്ത്യൻ സിനിമ കൂട്ടായ്മയ്ക്ക് പ്രചോദനമാണെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ എന്നിവരുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
കാനിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. അഭിമാനകരമായ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയയ്ക്കും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. 'ദ ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെൻഗുപ്തയ്ക്കും അഭിനന്ദനങ്ങൾ. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്, ഇന്ത്യൻ ചലച്ചിത്ര കൂട്ടായ്മയെ മുഴുവൻ പ്രചോദിപ്പിക്കുകയാണ്, രാഹുൽ കുറിച്ചു.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിച്ച 'ദ ഷെയിംലെസ്സി'ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. രണ്ട് ലൈംഗിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ താൻ ഇത് ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.
അതേ സമയം പിയർ അജെന്യൂ പുരസ്കാരം സന്തോഷ് ശിവനാണ് നേടിയത്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണിത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് സന്തോഷ് ശിവന്.
കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്