ന്യുഡൽഹി: ബിഹാറില് പാലം തകരുന്നത് തുടര്ക്കഥയാകുന്ന പശ്ചാത്തലത്തില് ജലവിഭവ വകുപ്പിലെ 16 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങളാണ് ബിഹാറില് തകർന്നത്. പാലങ്ങള് തുടര്ച്ചയായി തകര്ന്നു വീഴുന്നത് സര്ക്കാര് ഗൗരവമായാണ് കാണുന്നതെന്ന് ബിഹാര് വികസന സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു. സംഭവത്തില് കരാറുകാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച നടന്ന അവലോകന യോഗത്തിൽ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്താനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മാധ്യമങ്ങളെ അറിയിച്ചു. ബിഹാറിലെ ഈ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നിശബ്ദരാണെന്നും ജനതാദൾ നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
ബിഹാറിലെ സിവാന്, സരണ്, മധുബനി, അറാറിയ, ഈസ്റ്റ് ചമ്പാരന്, കിഷന്ഗഞ്ച് ജില്ലകളില് രണ്ടാഴ്ചയ്ക്കിടെ പത്തു പാലങ്ങളാണ് തകര്ന്നത്. കഴിഞ്ഞ ദിവസളിലുണ്ടായ ശക്തമായ മഴയില് വെള്ളത്തിന്റെ അളവ് വര്ധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങള് തകരാന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്. പാലങ്ങള് തകര്ന്നു വീഴുന്നത് തുടര്ക്കഥയാകുമ്പോള് ബിഹാറിലെ അടിസ്ഥാന സൗകര്യരംഗത്തില് ഉണ്ടായ വീഴ്ചയില് സംസ്ഥാന സര്ക്കാരിനെതിരെ വിമര്ശനം ഉയരുന്നുണ്ട്.
പട്ടാപ്പകൽ തിരക്കേറിയ റോഡിൽ ശിവസേന നേതാവിന് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ