ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പില് പാര്ട്ടിയുടെ പ്രകടനം നിരാശാജനകമാണെന്നും എന്നാല്, തിരുത്തല് നടപടിയുമായി മുന്നോട്ടുപോകുമെന്നും സിപിഐഎം. കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ഇറക്കിയ വാര്ത്താകുറിപ്പിലാണ് പാര്ട്ടിയുടെ വിമര്ശനം. യോഗത്തില് തിരഞ്ഞെടുപ്പിലെ പ്രകടനം വിമര്ശനാത്മകമായി വിലയിരുത്തിയെന്നും പാര്ട്ടിയിലെ പ്രശ്നങ്ങള് പരിഹരിക്കാനും കൂടുതല് ശക്തിപ്പെടുത്താനുമുള്ള പ്രവര്ത്തനങ്ങളുമായി സംസ്ഥാന ഘടകങ്ങള് ഉടന് മുന്നോട്ടുപോകുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു.
കേന്ദ്ര സര്ക്കാറിനെതിരെ മത നിരപേക്ഷ ശക്തികള്ക്കെതിരെ അണിനിരത്തുന്നതില് സിപിഐഎം വലിയ പങ്കാണ് വഹിച്ചത്. ഇത് പ്രതിപക്ഷ സഖ്യമായ 'ഇന്ഡ്യ' മുന്നണിയെ ശക്തിപ്പെടുത്തി. പാര്ട്ടി ഈ തിരഞ്ഞെടുപ്പില് 52 സീറ്റിലാണ് മത്സരിച്ചത്. കേരളം, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില് നിന്ന് ഓരോ സീറ്റും തമിഴ്നാട്ടില് നിന്ന് രണ്ടു സീറ്റുമാണ് സിപിഐഎമ്മിന് ഇക്കുറി ലഭിച്ചത്. മത്സരിച്ച സീറ്റുകളിലെ പ്രകടനം പാര്ട്ടി വിലയിരുത്തും. ആവശ്യമെങ്കില് ആത്മ പരിശോധന നടത്തും.
എൽഡിഎഫിനെ അകറ്റാന് ബിജെപിയും സതീശനും ശ്രമിച്ചു, കോൺഗ്രസ് വോട്ടുകൾ ചോർന്നു: എം വി ഗോവിന്ദന്
തിരഞ്ഞെടുപ്പില് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ഫലം പുറത്തുവന്ന ശേഷവും ബിജെപി വര്ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണ്. ഇത്തരം ഹീനമായ ശ്രമങ്ങള്ക്കെതിരെ പാര്ട്ടി ഘടകങ്ങള് ജാഗരൂകരായിരിക്കണം. ഇക്കാര്യങ്ങളില് പാര്ട്ടി മുകൈയ്യെടുത്ത് പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കണം. അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെതിരെ മതേതര പാര്ട്ടികളെ ചേര്ത്തുപിടിച്ച് ഒരുമിച്ച് പോരാടണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. ഇതിനിടെ പാര്ട്ടിയിലെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന് പ്രാദേശിക ഘടകളുടെ യോഗം ഇന്ന് സംസ്ഥാനത്ത് തുടങ്ങും.