യുപി നിയമസഭാ ഉപതിരഞ്ഞെടുപ്പ്; എഎസ്പി മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഉപതിരഞ്ഞെടുപ്പിലും തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും വ്യക്തമാക്കി

ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ 10 ഇടങ്ങളിലും ചന്ദ്രശേഖർ ആസാദിൻ്റെ നേതൃത്വത്തിലുള്ള ആസാദ് സമാജ് പാർട്ടി (എഎസ്പി) മത്സരിക്കുമെന്ന് പ്രഖ്യാപനം. സാധാരണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ബിഎസ്പി ഇത്തവണ തീരുമാനം മാറ്റിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഉപതിരഞ്ഞെടുപ്പിലും തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും വ്യക്തമാക്കി. മണ്ഡലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ച് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പാർട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഖൈർ (അലിഗഡ്), മീരാപൂർ (മുസാഫർനഗർ), കുന്ദർക്കി (മൊറാദാബാദ്), ഗാസിയാബാദ് സദർ (ഗാസിയാബാദ്) എന്നീ നാല് നിയമസഭാ സീറ്റുകളിൽ ചുമതലക്കാരെ നിയമിച്ചതായി എഎസ്പി മേധാവി ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ഫുൽപൂർ (പ്രയാഗ്രാജ്), മഞ്ജ്വ (ഭദോഹി), കതേരി (അംബേദ്കർ നഗർ), മിൽകിപൂർ (അയോധ്യ), സിസാമൗ (കാൻപൂർ), കർഹാൽ (മെയിൻപുരി) എന്നിവിടങ്ങളിൽ പാർട്ടി യോഗങ്ങൾ നടത്തുമെന്ന് എഎസ്പി സംസ്ഥാന പ്രസിഡൻ്റ് സുനിൽ കുമാർ ചിറ്റോട് പറഞ്ഞു.

ഇതിന് ശേഷം ബാക്കിയുള്ള എല്ലാ സീറ്റുകളിലേക്കും പാർട്ടി ചുമതലയുള്ളവരുടെ പേരുകൾ പ്രഖ്യാപിക്കും. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഗിയ മണ്ഡലത്തിൽ തൻ്റെ അടുത്ത എതിരാളിയായ ബിജെപിയുടെ ഓം കുമാറിനെ പരാജയപ്പെടുത്തി ചന്ദ്രശേഖർ ആസാദ് വിജയം ഉറപ്പിച്ചിരുന്നു. ബിഎസ്പി സ്ഥാനാർത്ഥി സുരേന്ദ്ര പാൽ സിംഗ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

To advertise here,contact us