കെ സി വേണുഗോപാലിന് സമ്മാനം നൽകി രാഹുൽ ഗാന്ധി

എന്നാൽ പാർട്ടി നൽകിയ ഒരു ക്രമീകരണം മാത്രമാണിതെന്നാണ് കെ സി പറയുന്നത്

ന്യൂഡൽഹി: ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാലിന് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് രാഹുൽ ഗാന്ധി. താന് ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ തന്റെ വിശ്വസ്തനും പ്രിയ സുഹൃത്തുമായ കെ സി വേണുഗോപാലിന് നൽകിയത്.

ഈ കാറിലാണ് കെ സി വേണുഗോപാൽ പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനത്തിനെത്തിയത്. എന്നാൽ പാർട്ടി നൽകിയ ഒരു ക്രമീകരണം മാത്രമാണിതെന്നാണ് കെ സി പറയുന്നത്. രാഹുൽ ഗാന്ധി പുതിയ കാർ വാങ്ങിയപ്പോൾ പണ്ടുപയോഗിച്ച ഇന്നോവ ക്രിസ്റ്റ എഐസിസിക്ക് വിട്ടുനൽകി. ഈ കാറാണ് തനിക്ക് ഇപ്പോൾ പാർട്ടി ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം, പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനം പുരോഗമിക്കുകയാണ്. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടായി.

തൃശ്ശൂർ എംപി സുരേഷ് ഗോപി മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്ത്ഥിച്ച ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. മൂന്നാം മോദി സര്ക്കാരില് രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമാണ് തൃശൂരില് നിന്നും വിജയിച്ച സുരേഷ് ഗോപി.

കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിൽ പ്രോടെം സ്പീക്കർ പാനൽ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പാനലിൽ ഉള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധ സൂചകമായി സത്യപ്രതിജ്ഞ ചെയ്തില്ല. അവർ സംസ്ഥാനങ്ങളിലെ എംപി മാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമവായവും ഐക്യവുമാണ് രാജ്യപുരോഗതിക്ക് പ്രധാനമെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഇന്ന് ജനാധിപത്യത്തിന്റെ ചരിത്ര ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതിന് ജനങ്ങളോട് നന്ദിയും പറഞ്ഞു. മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് താൻ അധ്വാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യം കൂടുതൽ ശക്തമാണ്. ഇനി ആരും അവയെ തകർക്കില്ല. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്നും അവർ പാർലമെന്റിൽ ഔചിത്യത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

To advertise here,contact us