നടൻ ദർശൻ ഉൾപ്പെട്ട കൊലപാതകക്കേസ്; ആഘാതവും രക്തസ്രാവവും മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസിലായിരുന്നു കന്നഡ നടൻ ദർശൻ തൂഗുദീപ അറസ്റ്റിലായത്.

ബെംഗളുരു: കന്നട നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. ദർശൻ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള രേണുക സ്വാമി മരിച്ചതിന് കാരണം ആഘാതവും രക്തസ്രാവവും ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു കന്നഡ നടൻ ദർശൻ തൂഗുദീപ അറസ്റ്റിലായത്.

ദർശനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ ശരീരത്തിൽ 15 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. തലയിലും വയറിലും നെഞ്ചിലും മറ്റു ഭാഗങ്ങളിലും മുറിവുകളും പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേണുക സ്വാമിയുടെ തല മിനി ട്രക്കിൽ ഇടിച്ചതായും പറയുന്നുണ്ട്. ബെംഗളൂരുവിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു മിനി ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ പീഡിപ്പിക്കാൻ ഉപയോഗിച്ച മരത്തടികൾ, ലെതർ ബെൽറ്റ്, കയർ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

രേണുക സ്വാമിയെ ചിത്രദുർഗയിൽ നിന്ന് 200 കിലോമീറ്റർ അകലെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ രവി എന്ന ഡ്രൈവർ ഇന്ന് പുലർച്ചെ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. രേണുകാ സ്വാമിയെ ബെംഗളുരുവിലെത്തിക്കാൻ ടാക്സി ഒരുക്കിയ രഘു എന്ന രാഘവേന്ദ്രയാണ് കേസിലെ മറ്റൊരു പ്രതി. എല്ലാവർ പ്രതികളും രവിയുടെ വാഹനത്തിലാണ് ചിത്രദുർഗയിൽ നിന്ന് ബെംഗളുരുവിലെത്തതിയത്. ഇവരെ ബെംഗളൂരുവിലെത്തിച്ച ശേഷം രവി ഒളിവിൽ പോയിരുന്നു. പിന്നീട് ചിത്രദുർഗയിലെ ടാക്സി അസ്സോസിയേഷനുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം കീഴടങ്ങുകയുമായിരുന്നു. ദർശനും പവിത്രയ്ക്കും പുറമെ 11 പേർ കേസിൽ പൊലീസ് കസ്റ്റഡിയിലാണ്. ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസിന്റെ ഓഫീസിലെത്തിയാണ് ഡ്രൈവർ രവി കീഴടങ്ങിയത്.

നടൻ ദർശന് കുരുക്ക് മുറുകുന്നു; രേണുകാ സ്വാമിയെ എത്തിച്ച ഡ്രൈവർ കീഴടങ്ങി

രേണുക സ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ കൺവീനറായ രഘുവിനെ ദർശൻ നിയോഗിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ്, രേണുക സ്വാമിയെ ക്രൂരമായ മർദ്ദിച്ചതായും പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ദര്ശന്റെ പേര് പുറത്തുവന്നത്.

To advertise here,contact us