കൊല്ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പോളിംഗ് ജൂലൈ ഒന്നിന് നടക്കുകയാണ്. ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ ഘട്ടത്തില് തൃണമൂല് കോണ്ഗ്രസിനും ബിജെപിക്കും ചില മണ്ഡലങ്ങളിലെങ്കിലും ഭീഷണിയാണ് മാറിയ സിപിഐഎം.
കോണ്ഗ്രസിനോടൊപ്പം ചേര്ന്ന് മടങ്ങിവരാന് പരിശ്രമിക്കുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളില് ഏതെങ്കിലും ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കാന് കഠിനശ്രമം നടത്തുകയാണ്. സിപിഐഎമ്മിന്റെ ഈ പ്രവര്ത്തനങ്ങള് ആരുടെ വോട്ട് ചേര്ത്തുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞാലെ അറിയാന് കഴിയൂ.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് 42ല് 22 മണ്ഡലങ്ങളിലാണ് തൃണമൂല് കോണ്ഗ്രസ് വിജയിച്ചത്. 18 സീറ്റുകളില് വിജയിച്ച് ബിജെപി അത്ഭുതപ്പെടുത്തി. കോണ്ഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. സിപിഐഎമ്മിന് ഒരു സീറ്റില് പോലും വിജയിക്കാന് കഴിഞ്ഞില്ല.
കോൺഗ്രസ് - സിപിഐഎം സഖ്യം ബംഗാളിൽ മഹുവ മൊയ്ത്രയ്ക്ക് വെല്ലുവിളിയാകുമോ ?
2019ല് ബിജെപിയുടെ മുന്നേറ്റത്തോടെ ഹിന്ദു വോട്ടുകള് നഷ്ടപ്പെടുകയും മുസ്ലിം സമുദായം തൃണമൂലിന് കീഴില് ഒറ്റക്കെട്ടായി നില്ക്കുകയും ചെയ്തതുമാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്നാണ് സിപിഐഎം വിലയിരുത്തിയത്. എന്നാല് ഇപ്പോള് നേരത്തെ സിപിഐഎമ്മിന് വോട്ട് ചെയ്ത വിഭാഗങ്ങളില് ചിലര്ക്ക് ഇപ്പോള് സിപിഐഎമ്മിന് അനുകൂലമായി പുനര്ചിന്തനം ഉണ്ടാവുന്നുവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര് ഇപ്പോള് നടത്തുന്നത്. അതാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില് കണ്ടതെന്നും അവര് പറയുന്നു.
2019ല് തൃണമൂല് കോണ്ഗ്രസ് മുന്നേറ്റം നടത്തിയ ഒന്പത് സീറ്റുകളില് രണ്ടെണ്ണത്തില് സിപിഐഎം ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ഡം ഡം മണ്ഡലത്തില് സുജന് ചക്രബര്ത്തി, ജാദവ്പൂര് മണ്ഡലത്തില് ശ്രീജന് ഭട്ടാചാര്യ എന്നിവരാണ് ആ സ്ഥാനാര്ത്ഥികള്.
സിപിഐഎം, കോണ്ഗ്രസ് വോട്ട് നില ഉയരുന്നു; തൃണമൂല് വിരുദ്ധ വോട്ടുകള് തിരികെയെത്തിക്കാന് ബിജെപി
സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃണമൂല് കോണ്ഗ്രസ് അദ്ധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്ജിയും സിപിഐഎമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു. ബിജെപിയും സിപിഐഎമ്മും തമ്മില് ധാരണയുണ്ടെന്നും തൃണമൂല് ആരോപിക്കുന്നുണ്ട്.
ആരുടെ വോട്ടാണ് സിപിഐഎമ്മിന് പോകുകയെന്നത് ഇപ്പോള് പറയാന് കഴിയില്ലെന്ന് തൃണമൂല്, ബിജെപി നേതാക്കള് പറയുന്നു. ന്യൂനപക്ഷ വോട്ടുകളാണ് പോകുന്നതെങ്കില് തൃണമൂലിനെയും ഹിന്ദു വോട്ടുകള് തിരിച്ചു പിടിച്ചാല് അത് ബിജെപിയെയും ബാധിക്കുമെന്നും തൃണമൂല് നേതാക്കള് പറയുന്നു.