പങ്കാളിയെ ഭയപ്പെടുത്താൻ റെയിൽവെ ട്രാക്കിലേക്ക് എടുത്ത് ചാടി; ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

ആത്മഹത്യാ ഭീഷണി മുഴക്കി ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് ട്രെയിൻ പാഞ്ഞെത്തിയത്

ഡല്ഹി: ലിവ് ഇൻ പങ്കാളിയെ പേടിപ്പിക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കി റെയിൽവെ ട്രാക്കിൽ ഇറങ്ങി നിന്ന യുവതി ട്രെയിൻ തട്ടി മരിച്ചു. ആഗ്ര സ്വദേശിയായ റാണിയാണ് ട്രെയിൻ തട്ടി മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ലിവ് ഇൻ പങ്കാളി കിഷോറുമായി വഴക്കിട്ടാണ് റാണി സ്റ്റേഷനിലെത്തിയത്. ആത്മഹത്യാ ഭീഷണി മുഴക്കി ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് ട്രയിൻ പാഞ്ഞെത്തിയത്. ഉടൻ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ട്രെയിൻ ഇടിക്കുകയായിരുന്നു. യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ട്രാക്കിലേക്ക് വീണു. ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ഒരു വർഷമായി കിഷോറും റാണിയും ഒരുമിച്ചാണ് താമസം. കിഷോറിന്റെ നിരന്തരമായുള്ള മദ്യാപനത്തെ തുടർന്ന് ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു. അപകടം നടന്ന ദിവസം കിഷോർ മദ്യപിച്ചാണ് വീട്ടിലെത്തിയത്. പിന്നാലെ ഇരുവരും തമ്മിൽ വഴക്കായി. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ആരോപിച്ച റാണി വീട് വിട്ടിറങ്ങി. റാണി നേരെ ആഗ്ര രാജാ കി മണ്ഡി റെയിൽവെ സ്റ്റേഷനിലേക്കാണ് റാണി പോയത്. കിഷോറും ഇവിടെയെത്തി. പ്ലാറ്റ്ഫോമിൽ വച്ചും ഇരുവരും തമ്മിൽ വഴക്ക് തുടർന്നു. പിന്നാലെ കിഷോറിനെ ഭയപ്പെടുത്താൻ റാണി ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു. ഉടനെ തന്നെ ട്രെയിൻ വരികയും റാണിയെ ഇടിക്കുകയും ചെയ്തു.

റാണിയുടെ ആദ്യഭർത്താവ് മദ്യപാനത്തെ തുടർന്നാണ് മരിച്ചതെന്നും ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ടെന്നും കിഷോർ പൊലീസിന് മൊഴി നൽകി. രണ്ട് മക്കൾ ഇവർക്കൊപ്പമാണ് താമസം. യുവതിയുടെ മരണത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്നും മരണത്തിൽ തുടർനടപടികൾ സ്വീകരിച്ചെന്നും പൊലീസ് വ്യക്തമാക്കി.

To advertise here,contact us