ബിജെപിയുടെ സന്ദേശ്ഖലി പ്രക്ഷോഭ നേതാവ് ടിഎംസിയിൽ; അംഗത്വം സ്വീകരിച്ചു

പാർട്ടി പ്രവർത്തനങ്ങളിലുള്ള നിരാശയും പാർട്ടി നേതൃത്വത്തോടുള്ളഎതിർപ്പുമാണ് ബിജെപി വിടാൻ കരാണമെന്ന് സിരിയ പർവീൺ

കൊൽക്കത്ത: ബിജെപി നയിച്ച സന്ദേശ്ഖലി പ്രക്ഷോഭത്തിലെ പ്രധാനിയായിരുന്ന സിരിയ പർവീൺ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി പ്രവർത്തനങ്ങളിലുള്ള നിരാശയും പാർട്ടി തലപ്പത്തോടുള്ള എതിർപ്പുമാണ് ബിജെപി വിടാൻ കരാണമെന്ന് സിരിയ പർവീൺ പറഞ്ഞു.

ബിജെപിയുടെ ബസിർഹത് മണ്ഡൽ സെക്രട്ടറിയായിരുന്നു പർവീൻ. സംസ്ഥാന മന്ത്രി ശശി പഞ്ചയും രാജ്യസഭാ എംപി മമതാ ബാല താക്കൂറും പങ്കെടുത്ത പൊതുചടങ്ങിലാണ് പർവീൻ ടിഎംസി അംഗത്വം സ്വീകരിച്ചത്.

സന്ദേശ്ഖലിയിലെ സാഹചര്യത്തിൽ നുണപ്രചാരണം നടത്തുകയായിരുന്നു ബിജെപിയെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പർവീൻ ആരോപിച്ചു. ബിജെപി പ്രദേശത്ത് അശാന്തി പടർത്തുന്നതിനായി സ്ത്രീകളെ ഉപയോഗിച്ചതിന്റെ സ്റ്റിങ് ഓപ്പറേഷൻ വീഡിയോയും അവർ ചൂണ്ടിക്കാട്ടി.

സ്ത്രീ പ്രശ്നങ്ങൾ തുറന്നുകാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആദ്യം കരുതിയത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയം ആളിക്കത്തിക്കുകയാണ് ബിജെപി ചെയ്തത്. ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിൽ ടിഎംസിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സന്ദേശ്ഖലി സുപ്രധാന പങ്കുവഹിക്കുമെന്നും അവർ പറഞ്ഞു.

സന്ദേശ്ഖലിയിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം പ്രാദേശിക ടിഎംസി നേതാക്കളാണ് അഴിച്ചുവിട്ടതെന്ന് എല്ലാവർക്കും അറിയാമെന്നും പർവീൻ്റെ തീരുമാനംകൊണ്ട് അതിന് മാറ്റമുണ്ടാകില്ലെന്നും മറുപടിയായി ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

സിനിമയിൽ വൻ പ്രതിഫലം വാങ്ങിയ ഐറ്റം ഡാൻസർ, ഭർത്താവിനാൽ കൊല്ലപ്പെട്ടവൾ; ഹീരാമണ്ഡിയിലെ 'സത്യകഥ'

To advertise here,contact us