കൊല്ക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ താംലുക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അഭിജിത്ത് ഗംഗോപാധ്യായക്ക് എതിരെ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി നേതാവിനെ ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി. മമതാ ബാനർജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഗംഗോപാധ്യായ പ്രസംഗിച്ചത്.
അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമർശമാണ് നടത്തിയതെന്നും ബംഗാളിൻ്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ കടുത്ത ഭാഷയിൽ താക്കീത് നൽകി. കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തിൽ, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.