ന്യൂഡല്ഹി: സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, ഫോര്വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന് തുടങ്ങിയവരുടെ പ്രസംഗങ്ങളിലെ പരാമര്ശങ്ങള് ഒഴിവാക്കി ദൂരദര്ശന്. പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തില് നിന്നും കേന്ദ്ര സര്ക്കാരിനെതിരെയുള്ള പരാമര്ശങ്ങളും വാക്കുകളുമാണ് നീക്കിയത്. ദൂരദര്ശനിലും ഓള് ഇന്ത്യ റേഡിയോയിലും നടത്തിയ പ്രസംഗത്തിലാണ് നടപടി. വര്ഗീയ സര്ക്കാര്, കാടന് നിയമങ്ങള്, മുസ്ലിം തുടങ്ങിയ പരാമര്ശങ്ങളാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്നിര്ദേശങ്ങള് പ്രകാരമാണ് നടപടിയെന്നാണ് ദൂരദര്ശന്റെ വിശദീകരണം.
നേതാക്കളുടെ പ്രസംഗം റിക്കോര്ഡ് ചെയ്യുന്നതിന് മുന്പാണ് വാക്കുകള് ഒഴിവാക്കണമെന്ന് ദൂരദര്ശന് ആവശ്യപ്പെട്ടത്. 'വര്ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന വാക്ക് യച്ചൂരിയോട് ഒഴിവാക്കാന് ആവശ്യപ്പെട്ടു. എന്നാല്, തന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പില് അവര് ഒരു തെറ്റും കണ്ടെത്തിയില്ലെന്നും അത് യഥാര്ഥ ഇംഗ്ലിഷ് പ്രസംഗത്തിന്റെ വിവര്ത്തനം മാത്രമായിരുന്നുവെന്നും യെച്ചൂരി പ്രതികരിച്ചു. അവരുടെ നിര്ദേശപ്രകാരം ഇംഗ്ലിഷ് പതിപ്പ് പരിഷ്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജോണ് മുണ്ടക്കയത്തോട് സോളാര് സമരം ചര്ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെ പരാമര്ശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തില് ഉണ്ടായിരുന്നുവെന്ന് ദേവരാജന് പറഞ്ഞു. മുസ്ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്നായിരുന്നു ദേവരാജിനുള്ള നിര്ദ്ദേശം. പൗരത്വത്തിന് അര്ഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തില് പരാമര്ശിക്കുന്നതിനാല് മുസ്ലിംകളോടുള്ള വിവേചനം തുറന്നുകാട്ടാന് ഈ വാക്ക് ഉപയോഗിക്കണമെന്നും പക്ഷേ അവര് അത് അനുവദിച്ചില്ലെന്നും ദേവരാജന് വ്യക്തമാക്കി.