ന്യൂഡൽഹി: ഡല്ഹി മുന് വനിത കമ്മീഷൻ ചെയർപേഴ്സണും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട എഫ്ആർ രേഖയിൽ ബിഭവിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ഡൽഹി പൊലീസിന് നൽകിയ മൊഴിയിൽ ബിഭവ് ഏഴ്-എട്ട് തവണ മർദിച്ചതായും വയറിലും ഇടുപ്പിലും ശക്തിയിൽ ചവിട്ടിയതായും ആരോപണമുണ്ട്. പിരിഡ്സ് ആണെന്ന് പറഞ്ഞ ശേഷവും മർദനം തുടർന്നുവെന്നും മൊഴിയിലുണ്ട്.
സ്വാതി മാലിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരുന്നത്. അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ വച്ച് ബിഭവ് മർദ്ദിച്ചു എന്നാണ് പരാതി. മെയ് 13 ന് രാവിലെ 9 മണിയോടെ അരവിന്ദ് കെജ്രിവാളിൻ്റെ വീട്ടിലെ ഡ്രോയിംഗ് റൂമിലാണ് സംഭവം നടന്നതെന്ന് മുൻ ഡൽഹി വനിതാ കമ്മീഷൻ മേധാവി പറഞ്ഞു. സംഭവ സമയത്ത് ഡൽഹി മുഖ്യമന്ത്രി തൻ്റെ വസതിയിൽ ഉണ്ടായിരുന്നുവെന്ന് മലിവാൾ പറഞ്ഞിരുന്നു. എന്നാൽ, എഫ്ഐആറിൽ കെജ്രിവാളിൻ്റെ പേര് ഇത് വരെയും ഉൾപ്പെടുത്തിയിട്ടില്ല.
ഡ്രോയിംഗ് റൂമിൽ ഇരിക്കുകയായിരുന്ന ബിഭവ് കുമാർ ഒരു പ്രകോപനവുമില്ലാതെ തന്നെ ചീത്തവിളിക്കാൻ തുടങ്ങുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് എഎപി എംപി പറഞ്ഞു. 'ഞങ്ങൾ പറയുന്നത് കേൾക്കാതിരിക്കുന്നതെങ്ങനെ? ഞങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും' ബിഭവ് പറഞ്ഞതായി മലിവാൾ പറഞ്ഞു.
സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു