റായ്ബറേലിയിൽ ബിജെപിക്ക് വെല്ലുവിളി, തമ്മിലടിച്ച് സ്ഥാനാര്ത്ഥിയും എംഎല്എയും; ഇടപെട്ട് അമിത് ഷാ

ബിജെപിക്ക് വേണ്ടി സംസ്ഥാന മന്ത്രി കൂടിയായ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ മത്സരിക്കുന്നത്

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മുൻ നിര കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബിജെപി ക്യാമ്പിന് വെല്ലുവിളിയായി ഉൾപ്പോര്. ബിജെപിക്ക് വേണ്ടി സംസ്ഥാന മന്ത്രി കൂടിയായ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി എംഎൽഎ അദിതി സിംഗ്, ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ മനോജ് കുമാർ പാണ്ഡെ എന്നിവർ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ട് നിൽക്കുന്നുവെന്നാണ് ദിനേഷ് പ്രതാപിന്റെ പരാതി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ഇരുവരെയും കണ്ട് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു.

റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ ആകെ അഞ്ചു നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2022ൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ബാക്കി നാല് സീറ്റുകളും നേടിയത് എസ്പിയായിരുന്നു. ബിജെപി നേടിയ സീറ്റിൽ മത്സരിച്ചിരുന്നത് മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന അദിതി സിംഗായിരുന്നു. മണ്ഡലത്തിലടക്കം റായ്ബറേലിയിൽ നിർണ്ണായക സ്വാധീനമുള്ള നേതാവാണ് അദിതി. റായ്ബറേലിയിൽ നിർണ്ണായക സ്വാധീനമുള്ള മറ്റൊരു നേതാവാണ് എസ്പി വിമതനായി നിയമസഭയിൽ വിജയിച്ചു കയറിയ മനോജ് കുമാർ പാണ്ഡെ. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച പാണ്ഡെ പക്ഷേ ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നു. മൂന്ന് തവണ എംഎൽഎയായ പാണ്ഡെ മുൻ എസ്പി സർക്കാരിലെ പ്രധാന ബ്രാഹ്മണ മുഖമാണ്. പാണ്ഡെയെ മുൻ നിർത്തി മണ്ഡലത്തിലെ ബ്രാഹ്മണ വോട്ടുകൾ സമാഹരിക്കാനായിരുന്നു ബിജെപി ശ്രമം.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുള്ള ഉത്തർപ്രദേശിൽ കോൺഗ്രസിന് നേടാനായ ഒരേ ഒരു സീറ്റാണ് റായ്ബറേലി. കഴിഞ്ഞ തവണ അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റ രാഹുൽഗാന്ധി ഇത്തവണ റായ്ബറേലിക്ക് കൂടുമാറുകയായിരുന്നു. രാഹുലിന് മുമ്പ് രണ്ട് പതിറ്റാണ്ടോളം സോണിയ ഗാന്ധിയായിരുന്നു ഈ മണ്ഡലത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്.

'സർക്കാർ മൗനം തുടരുന്നു, അഭിമാനത്തേക്കാൾ വലുത് ജീവൻ'; ഹർഷിന തുടർ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ്ങിന്

To advertise here,contact us