കാർ ഡീലർമാരെ തട്ടിക്കൊണ്ടുപോയി; നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു, കൊടുംക്രൂരത

മൂന്ന് പുരുഷന്മാരെ നഗ്നരാക്കി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് അഞ്ചിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതും പിന്നാലെ ഏഴ് പേരെ പിടികൂടിയതും.

ബംഗളൂരു: കർണാടകയിൽ മൂന്ന് കാർ ഡീലർമാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. കൽബുർഗിയിലാണ് കാർ ഡീലർമാരെ തട്ടിക്കൊണ്ടുപോകുകയും നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കാർ വില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് കാരണം.

'മൂന്ന് പുരുഷന്മാരെ നഗ്നരാക്കി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് അഞ്ചിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതും പിന്നാലെ ഏഴ് പേരെ പിടികൂടിയതും.'- പൊലീസ് പറഞ്ഞു. സെക്കന്റ് ഹാൻഡ് കാർ വില്പനയുമായി ബന്ധപ്പെട്ടാണ് മെയ് നാലിന് ഒരു സംഘമാളുകൾ തങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് മർദ്ദനത്തിനിരയായവർ പരാതിയിൽ പറയുന്നു. തങ്ങളെ ഒരു ഒറ്റപ്പെട്ടയിടത്തുകൊണ്ടുപോയി നഗ്നരാക്കി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. വൻതുക ആവശ്യപ്പെട്ടാണ് മർദ്ദിച്ചതെന്നും ഇവർ പരാതിയിൽ പറയുന്നു.

ഇമ്രാൻ പട്ടേൽ, സ്റ്റീൽ മത്തീൻ എന്നറിയപ്പെടുന്ന മുഹമ്മദ് മത്തീൻ, മുഹമ്മദ് സിയാ ഉൾഹുസൈൻ, മുഹമ്മദ് അഫ്സൽ ഷെയ്ഖ്, ഹുസൈൻ ഷെയ്ഖ്, രമേശ്, സാഗർ എന്നിവരാണ് സഭവത്തിൽ അറസ്റ്റിലായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,contact us