ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച്ച നടന്നുവെന്ന തന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവുമായി രംഗത്തെത്തിയതിന് പിന്നാലെ കമ്മീഷനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഉരുണ്ട് കളിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത് എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.'വർഗീയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പരാതികളിൽ കമ്മീഷൻ നടപടി സ്വീകരിച്ചിട്ടില്ല, പോളിങ് ശതമാനത്തിന്റെ കണക്കുകൾ പുറത്ത് വിട്ടിട്ടില്ല' എന്നും ഖാർഗെ വിമർശിച്ചു. ഇത് ബന്ധപ്പെട്ട മറുപടി കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കുകയും ചെയ്തതായി ഖാർഗെ പറഞ്ഞു.
പോളിങ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് വേണ്ടി ബി ടീമായി വർക്ക് ചെയ്യുന്നുവെന്ന ആരോപണവും ഖർഗെ ഉയർത്തിയിരുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവന ഇറക്കിയിരുന്നു. ഖർഗെയുടെ പരാമർശം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം തകർക്കുന്നതുമാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. യഥാർത്ഥ വോട്ടിംഗ് ലിസ്റ്റ് പുറത്തുവിടാത്തതും കഴിഞ്ഞ ഘട്ടങ്ങളിലെ പോളിങ് ഡാറ്റ പ്രസിദ്ധീകരിക്കാത്തതും ചൂണ്ടി കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദം ചെലുത്താൻ ഖർഗെ ഇൻഡ്യ സഖ്യ നേതാക്കൾക്ക് നേരത്തെ കത്തെഴുതിയിരുന്നു.
തിരഞ്ഞെടുപ്പിൽ വീഴ്ച്ച വന്നിട്ടില്ല, കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ