സത്യം പരാജയപ്പെടില്ല; കെജ്രിവാളിന്റെ ജാമ്യത്തിൽ സുപ്രീം കോടതിക്ക് നന്ദിയെന്ന് ആംആദ്മി

ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് എഎപി

ന്യൂഡൽഹി: ഡല്ഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് എഎപി നേതാക്കൾ. ജനാധിപത്യ, ഭരണഘടന വിശ്വാസികൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്ന വിധിയാണെന്ന് അതിഷി മർലേന, സൗരഭ് ഭരദ്വാജ്, ഗോപാൽ റായ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവർ പറഞ്ഞു. സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം. വിധിയിൽ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. ഇത് സത്യത്തിന്റെ വിജയമാണെന്നാണ് അതിഷി മർലേന പ്രതികരിച്ചത്. തെളിവുകളില്ലാതെയും എഫ്ഐആർ ഇല്ലാതെയുമാണ് അറസ്റ്റ് ചെയ്തത്. ഏകാധിപത്യത്തിൻ്റെ ഇരുണ്ട യുഗത്തിൽ പ്രതീക്ഷയുടെ വെളിച്ചമായ ഉത്തരവാണിതെന്നും അതിഷി പറഞ്ഞു.

വിധിയിലൂടെ ജനാധിപത്യവും ഭരണഘടനയുമാണ് വിജയിച്ചതെന്ന് രാഘവ് ചദ്ദ പറഞ്ഞു. ജയിലിന്റെ പൂട്ട് തകർത്ത് കെജ്രിവാള് ഉടൻ പുറത്ത് വരും. സുപ്രീം കോടതി ജനാധിപത്യം സംരക്ഷിച്ചു. വിപ്ലവം നീണാൾ വാഴുമെന്ന് രാഘവ് ചദ്ദ വ്യക്തമാക്കി. സത്യം പരീക്ഷിക്കപ്പെട്ടേക്കാം പക്ഷേ പരാജയപ്പെടില്ലെന്നാണ് സഞ്ജയ് സിങ് പ്രതികരിച്ചത്.

കെജ്രിവാളിന് ജാമ്യം നല്കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള് നിര്വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്ത്തിരുന്നു. ഇടക്കാല ജാമ്യം നല്കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില് കുറ്റപത്രം നല്കിയിരുന്നു. എന്നാൽ സുപ്രീം കോടതി കെജ്രിവാളിന് ജൂണ് ഒന്നു വരെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

To advertise here,contact us