ആറുവയസ്സുകാരനെ അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്ദെലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം

ബെംഗളൂരു: കുടുംബ പ്രശ്നത്തെ തുടര്ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില് ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില് നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്ദെലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്ത്താവുമായുള്ള തര്ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്ദെലി മുതല സങ്കേതത്തിനോട് ചേര്ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്ത്തകര്ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന് സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്ത്തകര് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്ക്കുമെതിരെ കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തിട്ടുണ്ട്.

To advertise here,contact us