ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികയ്ക്ക് 10 വർഷം തടവ്

ഉയർന്ന മാര്ക്ക് ലഭിക്കാനും സാമ്പത്തിക നേട്ടമുണ്ടാകാനും സര്വകലാശാലയിലെ ഉന്നതര്ക്ക് വഴങ്ങികൊടുക്കണമെന്ന് നിർമ്മലാ ദേവി വിദ്യാര്ത്ഥിനികളെ ഉപദേശിച്ചെന്നാണ് കേസ്.

ചെന്നൈ: ഉന്നത ഉദ്യോഗസ്ഥരുടെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിൽ കോളേജ് അധ്യാപികയ്ക്ക് കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചു. തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന നിർമല ദേവിയ്ക്കാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്. 2.45 ലക്ഷം രൂപ നിർമ്മല ദേവി പിഴയടയ്ക്കണമെന്നും ജസ്റ്റിസ് ടി ഭഗവതിയമ്മാൾ വിധിച്ചു.

നിർമ്മലാ ദേവിയ്ക്കൊപ്പം മധുരൈ കാമരാജ് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ വി മുരുഗൻ, റിസർച്ച് സ്കോളർ എസ് കറുപ്പസ്വാമി എന്നിവരും കേസിൽ പ്രതികളായിരുന്നു, എന്നാൽ, ഇവരെ തിങ്കളാഴ്ച കോടതി കുറ്റവിമുക്തരാക്കി. ഉന്നതര്ക്ക് വഴങ്ങികൊടുക്കാൻ വിദ്യാര്ത്ഥിനികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള നിർമലയുടെ ഫോൺ ശബ്ദരേഖ പുറത്തുവന്നതിനെത്തുടർന്നാണ് 2018 ഏപ്രിൽ 16ന് നിർമ്മലയെ അറസ്റ്റ് ചെയ്തത്. ഈ ഓഡിയോ ക്ലിപ് സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഉയർന്ന മാര്ക്ക് ലഭിക്കാനും സാമ്പത്തിക നേട്ടമുണ്ടാകാനും സര്വകലാശാലയിലെ ഉന്നതര്ക്ക് വഴങ്ങികൊടുക്കണമെന്ന് നിർമ്മലാ ദേവി വിദ്യാര്ത്ഥിനികളെ ഉപദേശിച്ചെന്നാണ് കേസ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

To advertise here,contact us