ആവശ്യമായ ചികിത്സ നൽകുന്നില്ല; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ശ്രമിക്കുന്നു: എഎപി

ജയിലിന് പുറത്ത് നിന്ന് ഡോക്ടറെ വേണമെന്ന കെജ്രിവാളിൻ്റെ ആവശ്യം അംഗീകരിക്കുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു

ന്യൂഡൽഹി: ജയിലിൽ ആവശ്യമായ ചികിത്സ നൽകാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി. പ്രമേഹ രോഗിയായിട്ടും മുഖ്യമന്ത്രിക്ക് ഇൻസുലിൻ അനുവദിക്കുന്നില്ല. രോഗാവസ്ഥ മറച്ചു വെക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും എഎപി ആരോപിച്ചു. ജയിലിന് പുറത്ത് നിന്ന് ഡോക്ടറെ വേണമെന്ന കെജ്രിവാളിൻ്റെ ആവശ്യം അംഗീകരിക്കുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.

അതേസമയം, അറസ്റ്റിനും മാസങ്ങള്ക്ക് മുമ്പ് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്സുലിന് എടുക്കുന്നത് നിര്ത്തിയെന്ന് തിഹാര് ജയില് അധികൃതര് വ്യക്തമാക്കുന്നത്. ഗവര്ണര് വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം ചണ്ടിക്കാട്ടിയത്. പ്രമേഹം അലട്ടുന്ന കെജ്രിവാളിന് ജയില് അധികൃതര് ഇന്സുലിന് നിഷേധിക്കുന്നുവെന്ന ആരോപണം നേരത്തെ ആംആദ്മി പാര്ട്ടി ഉയര്ത്തിയിരുന്നു. തെലങ്കാന ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഒരു സ്വകാര്യ ഡോക്ടര്ക്ക് കീഴില് പ്രമേഹം ചികിത്സിക്കുന്ന കെജ്രിവാള് മാസങ്ങള്ക്ക് മുന്പ് തന്നെ ഇന്സുലിന് ഉപയോഗം നിര്ത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില് മെറ്റ്ഫോര്മിന് ഗുളിക മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നുമാണ് റിപ്പോര്ട്ട് ഉദ്ധരിച്ച് ജയില് അധികൃതര് വ്യക്തമാക്കിയത്. തിഹാര് ജയിലില് മെഡിക്കല് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള് കെജ്രിവാള് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര് പറയുന്നു.

കെജ്രിവാളിന് ഇന്സുലിന് നിര്ദേശിക്കുകയോ ഇന്സുലിന് ഉപയോഗിക്കേണ്ട ആവശ്യകതയോ ഇല്ലെന്നും മെഡിക്കല് റിപ്പോര്ട്ടിലുണ്ട്. ഏപ്രില് 10 നും 15 നുമാണ് മെഡിസിന് സ്പെഷ്യലിസ്റ്റ് കെജ്രിവാളിൻ്റെ ആരോഗ്യനില പരിശോധിച്ചത്. മധുരപലഹാരങ്ങള്, വാഴപ്പഴം, മാമ്പഴം, ഫ്രൂട്ട് ചാട്ട്, വറുത്ത ഭക്ഷണം, നംകീന്, ഭുജിയ, മധുരമുള്ള ചായ തുടങ്ങിയ ഉയര്ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് കെജ്രിവാള് കഴിച്ചിരുന്നതെന്നും തിഹാര് ജയില് അധികൃതര് എയിംസിന് അയച്ച കത്തില് ചുണ്ടികാട്ടുന്നുണ്ട്. മെച്ചപ്പെട്ട ഡയറ്റ് പ്ലാന് നിര്ദേശിക്കുന്നതിന് വേണ്ടിയായിരുന്നു എയിംസിന് കത്തയച്ചത് തുടര്ന്ന എയിംസ് നിര്ദ്ദേശിച്ച ഡയറ്റ് പ്ലാന് നിലവില് അദ്ദേഹം കഴിക്കുന്ന ആഹാര ക്രമത്തിന് യോജിക്കുന്നതല്ല.

To advertise here,contact us