'ഷൂട്ടിങ്ങിനിടെ തർക്കം'; ഏഴാം നിലയിൽ നിന്നു ചാടി, യൂട്യൂബർമാരായ പങ്കാളികൾക്ക് ദാരുണാന്ത്യം

സമൂഹമാധ്യമങ്ങളിൽ ഗർവിതിനും നന്ദിനിയ്ക്കും ഏറെ ആരാധകരാണുള്ളത്

ന്യൂഡൽഹി: ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നു ചാടിയ യൂട്യൂബർമാരായ യുവാവും യുവതിയും മരിച്ചു. ഹരിയാനയിലെ ബഹദൂർഗഡിലാണ് സംഭവം. ഗർവിത് സിങ് ഗ്യാരി (25), നന്ദിനി കശ്യപ്(22) എന്നിവരാണ് മരിച്ചത്. ഇരുവരും ലിവ്–ഇൻ റിലേഷൻഷിപ്പിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഗർവിതും നന്ദിനിയും അവരുടെ ടീമിനൊപ്പം ഡെറാഡൂണിൽനിന്നും ഹരിയാനിലെ ബഹദൂർഗഡിലേക്ക് താമസം മാറിയത്.

റുഹീല റെസിഡൻസിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അഞ്ച് സഹപ്രവർത്തകർക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. സമൂഹമാധ്യമങ്ങളിൽ ഗർവിതിനും നന്ദിനിയ്ക്കും ഏറെ ആരാധകരാണുള്ളത്. ഇരുവരും നിരവധി ഷോർട്ട് ഫിലിമുകൾ നിർമിച്ചിട്ടുണ്ട്. ഇന്നു രാവിലെ ആറു മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഷൂട്ടിങ്ങിന് ശേഷം കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് ഇവർ ഫ്ലാറ്റിലെത്തിയത്.

ഷൂട്ടിങ് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us