ബോൺവിറ്റ 'ഹെൽത്ത് ഡ്രിങ്ക്' അല്ല; നടപടിയുമായി കേന്ദ്രം

ഒരു യൂട്യൂബർ തൻ്റെ വീഡിയോയിലൂടെ ബോൺവിറ്റയിൽ അമിതമായ അളവിൽ പഞ്ചസാരയും ഹാനികരമായ നിറങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു

ന്യൂഡൽഹി: 'ഹെൽത്ത് ഡ്രിങ്ക്' എന്ന വിഭാഗത്തിൽ ബോൺവിറ്റയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. ബോൺവിറ്റയുൾപ്പെടെയുള്ള പാനീയങ്ങൾ ഈ വിഭാഗത്തിൽ നിന്ന് പിൻവലിക്കണമെന്ന ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചു. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) 2005-ൽ രൂപീകരിച്ച സമിതി സിആർപിസി അനുച്ഛേദം 14 പ്രകാരം നടത്തിയ അന്വേഷണത്തിൽ എഫ്എസ്എസ്എഐ പുറത്തിറക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ 'ഹെൽത്ത് ഡ്രിങ്ക്' എന്നൊരു വിഭാഗമില്ലെന്നും, അങ്ങനെ അവകാശപ്പെട്ടുകൊണ്ട് പാനീയങ്ങൾ വിൽക്കുന്നത് നിയമപരമല്ലെന്നും കണ്ടെത്തിയിരുന്നു. ഏപ്രിൽ പത്തിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇത് പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. കൂടാതെ എൻസിപിസിആർ നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ അനുവദനീയമായതിലും കൂടുതൽ പഞ്ചസാരയുടെ അളവുള്ളതായും കണ്ടെത്തി. ഇതാണ് നടപടിക്ക് കാരണമായത്. എഫ്എസ്എസ്എഐ നൽകിയ നിർദേശങ്ങൾ പാലിക്കാതെ 'ഹെൽത്ത് ഡ്രിങ്ക്' എന്ന പേരിൽ വിൽക്കുന്ന പാനീയങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് നിലവിലെ തീരുമാനം.

ഒരു യൂട്യൂബർ തൻ്റെ വീഡിയോയിലൂടെ ബോൺവിറ്റയിൽ അമിതമായ അളവിൽ പഞ്ചസാരയും ഹാനികരമായ നിറങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ബോൺവിറ്റയുടെ ഗുണത്തെക്കുറിച്ചുള്ള വിവാദം ആദ്യം ഉയർന്നത്.

To advertise here,contact us