ബലാത്സംഗ കേസ്; പ്രതിക്ക് വിചാരണ കോടതി നൽകിയ ജാമ്യം ഡൽഹി ഹൈക്കോടതി റദ്ദാക്കി

വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇരയാക്കപ്പെട്ട യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഈ നടപടി

ന്യൂഡൽഹി : ബലാത്സംഗക്കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇരയാക്കപ്പെട്ട യുവതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഈ നടപടി. പ്രതിയുടെ ജാമ്യാപേക്ഷയുടെ പകർപ്പോ ഉത്തരവിന്റെ പകർപ്പോ തനിക്ക് നൽകിയില്ല എന്നും തന്റെ വാദം കേട്ടില്ല എന്നും യുവതി ഹൈക്കോടതിക്ക് നൽകിയ ഹർജിയിൽ പറയുന്നുണ്ട്.

ഇത് ശരിയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇരയുടെ അവകാശങ്ങൾ സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദേശങ്ങൾ വിചാരണകോടതി ലംഘിച്ചുവെന്നും ചൂണ്ടി കാട്ടി. ജസ്റ്റിസ് നവീൻ ചൗളയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് യുവതിയുടെ ഹർജിയിൽ വിധി പ്രസ്താവിച്ചത്.

2022 ജൂൺ 14 മുതൽ പ്രതി ജാമ്യത്തിലാണെന്നും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടതിനാൽ ഉത്തരവ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിക്ക് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും ഇത് സുപ്രീം കോടതി പറയുന്ന നിർദേശങ്ങൾക്കനുസൃതമായി നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. സെൻട്രൽ ഡൽഹിയിലെ രജീന്ദർ നഗർ പോലീസ് സ്റ്റേഷനിൽ 2022 ലാണ് കേസിനാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

To advertise here,contact us