സ്റ്റാലിന്റെ മരുമകൾ മയക്കുമരുന്ന് വ്യവസായിയുടെ സിനിമ സംവിധാനം ചെയ്തു; ആരോപണവുമായി ബിജെപി

ദ്രാവിഡ മുന്നേറ്റ കഴകം ഇപ്പോള് ഡ്രഗ്സ് മാര്ക്കറ്റിംഗ് കഴകംആയി മാറിയെന്ന് ബിജെപി

ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് ആരോപിച്ച് അറസ്റ്റിലായ മുന് ഡിഎംകെ പ്രവര്ത്തകനുമായുള്ള ബന്ധം വിശദീകരിക്കാന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ട് ബിജെപി. എംകെ സ്റ്റാലിന്റെ മരുമകളാണ് പ്രതി നിര്മ്മിച്ച സിനിമ സംവിധാനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം.

ദ്രാവിഡ മുന്നേറ്റ കഴകം ഇപ്പോള് 'മയക്കുമരുന്ന് വിപണന കഴകം' ആയി മാറിയെന്ന് ബിജെപി പറഞ്ഞു. ഡിഎംകെ പുറത്താക്കിയ പ്രവര്ത്തകന് ജാഫര് സാദിഖിനെ ശനിയാഴ്ച നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായി ഇയാള്ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

ജാഫര് സാദിഖ് നിര്മ്മിച്ച സിനിമ സ്റ്റാലിന്റെ മരുമകളാണ് സംവിധാനം ചെയ്തതെന്നും സ്റ്റാലിനെ ലക്ഷ്യമിട്ട് ബിജെപി മഹിളാ മോര്ച്ച നേതാവ് വനതി ശ്രീനിവാസന് കുറ്റപ്പെടുത്തി. പ്രതിക്ക് ഉദയനിധി സ്റ്റാലിനുമായി അടുപ്പമുണ്ടെന്നും അവര് ആരോപിച്ചു.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മരുമകള് കിരുത്തിഗ ഉദയനിധി ജാഫര് സാദിഖ് നിര്മ്മിച്ച ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ജാഫറിന്റെ എല്ലാ സോഷ്യല് മീഡിയ പോസ്റ്റുകളും എം കെ സ്റ്റാലിന്റെ മകനായ തമിഴ്നാട് കായിക മന്ത്രിയുമായി അയാള്ക്കുള്ള അടുപ്പത്തെ കാണിക്കുന്നതാണ്. രാഷ്ട്രീയ ബന്ധങ്ങള് ഉപയോഗിച്ചാണ് ജാഫര് കുറ്റകൃത്യം ചെയ്തത്. പൊലീസുമായും ഇയാള്ക്ക് ബന്ധമുണ്ട്. ഡിജിപിയില് നിന്ന് അവാര്ഡ് വാങ്ങുന്ന ഫോട്ടോ ജാഫറിന്റെ സോഷ്യല് മീഡിയ പേജില് കാണാമെന്നും വനതി ശ്രീനിവാസന് കൂട്ടിച്ചേര്ത്തു.

'മോദി അസന്തുഷ്ടനാവുമെന്ന് മമതയ്ക്ക് ഭയം'; തൃണമൂലിനോട് രോഷം പ്രകടിപ്പിച്ച് കോണ്ഗ്രസ്

അതേസമയം, ജാഫര് സാദിഖുമായി പാര്ട്ടിക്ക് ബന്ധമില്ലെന്ന് തമിഴ്നാട് നിയമമന്ത്രിയും ഡിഎംകെ നേതാവുമായ എസ് റെഗുപതി ഞായറാഴ്ച പറഞ്ഞു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ആദായനികുതി വകുപ്പിനെയും സെന്ട്രല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷനെയും ദുരുപയോഗം ചെയ്തതിന് ശേഷം ഡിഎംകെ ഭരണത്തെ അപമാനിക്കാന് ബിജെപി നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോയെ ഏല്പ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us