ബെംഗളുരു: ബെംഗളുരുവിൽ സ്ഫോടനമുണ്ടായ രാമേശ്വരം കഫെയിൽ ബാഗ് കൊണ്ടുവച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി. 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാഗ് കഫെയിൽ കൊണ്ടുവച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ കഫെയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാതെ ബാഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി. ഇതിനിടെ കേസിൽ കർണാടക പൊലീസ് യുഎപിഎ ചുമത്തി. ഉപേക്ഷിച്ച ബാഗ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിൻ്റുകളിൽ ഒന്നാണ് രാമേശ്വരം കഫേ.
സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കേസിൽ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് കഫെയുടെ സമീപത്തെ കടകളിൽ നിന്നുള്ള ദൃശശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ച് വരികയാണ്.
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവതിക്ക് പരിക്കേറ്റു