ചെന്നൈ: മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ശിവകാർത്തികേയൻ നായകനായ ‘അമരൻ’ സിനിമയ്ക്കെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിനിമയിൽ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ശിവകാർത്തികേയനും കമൽഹാസനുമെതിരേ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. താരങ്ങളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എല്ലാം ഓക്കേ..; ആശങ്കകളിലും സംശയങ്ങള്ക്കിടയിലും മറുപടിയുമായി അപര്ണ ഗോപിനാഥ്
തിരുനെൽവേലി, തിരുപ്പൂർ, വെല്ലൂർ, തിരുച്ചിറപ്പള്ളി, ഗൂഡല്ലൂർ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. തമിഴക മക്കൾ ജനനായക കക്ഷി (ടിഎംജെകെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്. സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാൽ സിദ്ദിഖി ആവശ്യപ്പെട്ടു.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് എന്ന കഥാപാത്രമായാണ് ശിവകാർത്തികേയൻ എത്തുന്നത്. രാജ്യം അശോക ചക്ര നൽകി ആദരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.