രേവന്ത് റെഡ്ഡിയുടെ തെലങ്കാനയില് സുരക്ഷിതര്; 44 ജാർഖണ്ഡ് എംഎൽഎമാർ ഹൈദരാബാദിലെ റിസോര്ട്ടില്

കോൺഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎൽഎമാരോടൊപ്പമുണ്ട്

ഹൈദരാബാദ്: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ അധികാരമേറ്റതിനു പിന്നാലെ, ഭരണപക്ഷ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി ജാർഖണ്ഡ് മുക്തി മോർച്ച. 44 ജാർഖണ്ഡ് എംഎൽഎമാരെ രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായാണ് ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെ ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലെത്തിച്ചത്.

ഷമീർപേട്ടിലെ ലിയോണിയ റിസോർട്ടിലേക്കാണ് ഇവരെ എത്തിച്ചത്. കോൺഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎൽഎമാരോടൊപ്പമുണ്ട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കുമെന്ന് വിശ്വാസത്തിലാണ് നേതാക്കൾ.

സർക്കാര് സഭയിൽ ചംപയ് സോറൻ ഉറപ്പിക്കുമെന്നും തങ്ങളുടെ എംഎൽഎമാരുമായി ബിജെപിയ്ക്ക് ബന്ധപ്പെടാനുള്ള ഒരു വഴിയും ഒരുക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു;10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം

ഇന്ന് ഉച്ചയോടെയാണ് ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. ഇ ഡി അറസ്റ്റിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു ചംപയ് സോറൻ അധികാരമേറ്റത്. പത്തു ദിവസത്തിനുള്ളില് പുതിയ സര്ക്കാര് ഭൂരിപക്ഷം തെളിയിക്കണം എന്നാണ് ഗവര്ണറുടെ നിര്ദേശം. 43 എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് ചംപയ് അവകാശപ്പെട്ടത്.

To advertise here,contact us