സന്തോഷം നൽകുന്ന വിധിയെന്ന് ഇ ടി; ഗുജറാത്ത് സർക്കാർ കോടതിയെ തെറ്റിധരിപ്പിച്ചെന്ന് കുഞ്ഞാലിക്കുട്ടി

ബിൽക്കിസ് ബാനുവിന് അഭിവാദ്യങ്ങളെന്നും ഇടി മുഹമ്മദ് ബഷീർ

ന്യൂഡൽഹി: ബില്ക്കിസ് ബാനു കേസില് പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മുതിർന്ന മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും. വളരെയധികം സന്തോഷം നൽകുന്ന വിധിയാണെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. അധികാരത്തിന്റെ ഹുങ്കിൽ എന്ത് നെറികേടും ചെയ്യാമെന്ന സംഘപരിവാർ ഗവണ്മെന്റിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. സധൈര്യം നിയമപോരാട്ടം നടത്തി വിജയം നേടിയ സഹോദരി ബിൽക്കിസ് ബാനുവിന് അഭിവാദ്യങ്ങളെന്നും ഇടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് പികെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. നീതി പുലരും. ഗുജറാത്ത് സർക്കാർ പക്ഷപാതകരമായി പെരുമാറി. നിഷ്പക്ഷമായി നടക്കേണ്ട നീതിന്യായ വ്യവസ്ഥയെ കൂട്ടിലാക്കിവെച്ചിരിക്കുകയാണ്. ഇന്ത്യൻ ജനതക്ക് പ്രതീക്ഷ ഉയർത്തുന്ന വിധിയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഇവിടെ ഗുജറാത്ത് സർക്കാർ ആണ് കോടതിയെ തെറ്റിധരിപ്പിച്ചത്. രാജ്യത്തെ ജനങ്ങൾ ചിന്തിച്ചാൽ ഇത് ഇൻഡ്യ മുന്നണിക്കുള്ള ധാർമ്മിക പിന്തുണയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് സർക്കാർ എത്രമാത്രം പക്ഷപാതപരമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്. രാജ്യത്ത് ജനാധിപത്യം പുലരേണ്ടതിൻ്റെ ആവശ്യകതയാണ് വ്യക്തമാകുന്നത്. ബിജെപി ഭരണം തുടർച്ചയായി വന്നാലുണ്ടാകുന്ന ഭവിഷ്യത്താണ് പുറത്തുവരുന്നത്. രാജ്യത്തെ പ്രതിപക്ഷമുന്നേറ്റത്തിന് ബിൽകി ബാനു വിധി കാരണമായേക്കും. സർക്കാർ സംവിധാനം സത്യസന്ധമായി മുന്നോട്ടു പോകുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ വിധിയിലൂടെ നീതി കിട്ടുന്നത് ബിൽക്കിസ് ബാനുവിന് മാത്രമല്ല, ഇന്ത്യൻ സ്ത്രീ സമൂഹത്തിന്: കെ കെ ശൈലജ

കോടതി വിധിയിലൂടെ നീതി കിട്ടുന്നത് ബിൽക്കിസ് ബാനുവിന് മാത്രമല്ല, ഇന്ത്യൻ സ്ത്രീ സമൂഹത്തിനാകെയാണെന്ന് കെ കെ ശൈലജ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മനഃസാക്ഷിക്കേറ്റ കനത്ത മുറിവായിരുന്നു ഗുജറാത്ത് ലഹളകൾ. അക്കൂട്ടത്തിൽ ബിൽക്കിസ് ബാനുവിന്റെ കേസ് അത്യധികം സങ്കടകരവും പ്രതിനിഷേധാർഹവുമായിരുന്നുവെന്നും അവർ പറഞ്ഞു.

പ്രതികള് എത്ര ഉന്നതരായാലും നിയമത്തിന് അതീതരല്ലെന്നും ഗുജറാത്ത് സര്ക്കാര് അധികാര ദുര്വിനിയോഗം നടത്തിയെന്നുമാണ് കേസിൽ സുപ്രീംകോടതി വിമര്ശിച്ചത്. നീതിയുടെ അക്ഷരങ്ങള് മാത്രമല്ല, അര്ത്ഥവും കോടതിക്കറിയാം. പ്രതികളോടുള്ള സഹതാപത്തിനും അനുകമ്പയ്ക്കും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

To advertise here,contact us