തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ജയ്ഹിന്ദ് ചാനലിന് നോട്ടീസ് നൽകി. ശിവകുമാറിന്റെയും ബന്ധുക്കളുടെയും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കൈമാറാനാണ് നിർദേശം. ഈ മാസം 11ന് ബാംഗ്ലൂർ സിബിഐ ഓഫീസിൽ രേഖകളുമായി എത്താനാണ് ജയ്ഹിന്ദ് എംഡി ബി എസ് ഷിജുവിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വരവില് കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില് ഡി കെ ശിവകുമാറിനോടും പങ്കാളിയോടും ജയ്ഹിന്ദിലെ നിക്ഷേത്തിന്റെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് എത്ര ഓഹരിയുണ്ട്, ഇതുവരെ ലഭിച്ച ലാഭവിഹിതം എത്രയാണ് തുടങ്ങിയ വിവരങ്ങൾ കൈമാറാനാണ് സിബിഐ ആവശ്യം.
കർണാടകയിൽ ബിജെപി ഭരിക്കുന്ന കാലത്താണ് ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അനുമതി മരവിപ്പിച്ചിരുന്നു. അതേസമയം നിയമങ്ങൾ കൃത്യമായി പാലിച്ചാണ് ചാനൽ പ്രവർത്തിക്കുന്നതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബി എസ് ഷിജു റിപ്പോർട്ടറിനോട് പറഞ്ഞു. സിബിഐ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ബി എസ് ഷിജു വ്യക്തമാക്കി.