മൗറീഷ്യസ് വഴി രഹസ്യ വിദേശ നിക്ഷേപം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം

'അദാനി കുടുംബത്തിന്റെ ദീർഘകാല ബിസിനസ് പങ്കാളികളാണ് ഇവർ'

ന്യൂഡൽഹി: അദാനിയുടെ കുടുംബവുമായി ബന്ധമുളളവർ ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില് ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പോളിറ്റ്ബ്യൂറോ. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തത്. സുപ്രീംകോടതി ഇടപെടണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികൾ ഫണ്ട് ചെയ്യുന്നതെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) ഒരു ലേഖനത്തിലൂടെ പുറത്തുവിട്ടിരുന്നു. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്ത്തകരുടെ കൂട്ടായ്മയാണ് ഓര്ഗനൈസ്ഡ് ക്രൈം ആന്ഡ് കറപ്ഷന് റിപ്പോര്ട്ടിംഗ് പ്രോജക്റ്റ്.

അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള നാസർ അലി ശഹബാൻ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവർ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീർഘകാല ബിസിനസ്സ് പങ്കാളികളാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു.

ചാങ്ങിന്റെ ലിംഗോ ഇന്വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്ഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന് ട്രേഡ് (മൗറീഷ്യസ്), ഗള്ഫ് ഏഷ്യ ട്രേഡ് ആന്ഡ് ഇന്വെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില് നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയര്ത്താന് ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്പി പറയുന്നു.

എന്നാല് ഈ ആരോപണം നേരത്തേ ഹിന്ഡൻബെര്ഗ് ഉന്നയിച്ചതാണെന്നും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. മൗറീഷ്യസില് ഉള്പ്പെടെ ഷെല് കമ്പനികള് സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില് കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില് അമേരിക്കന് ഷോര്ട്ട്-സെല്ലര് കമ്പനിയായ ഹിന്ഡെന്ബെര്ഗ് റിസര്ച്ച് പുറത്തുവിട്ടിരുന്നത്.

To advertise here,contact us