വിഴിഞ്ഞത്ത് ആദ്യ മദര്ഷിപ്പ്; സ്വാഗതം ചെയ്യുന്നു, ചരിത്രമെന്ന് ഗൗതം അദാനി

'ഈ നാഴികക്കല്ല് ആഗോള വ്യാപാര കടല് പാതകളില് ഇന്ത്യയുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു'

മുംബൈ: വിഴിഞ്ഞം അതിന്റെ ആദ്യ കണ്ടെയ്നര് കപ്പലിനെ സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിതെന്ന് ഗൗതം അദാനി. ഈ നാഴികക്കല്ല് ആഗോള വ്യാപാര കടല് പാതകളില് ഇന്ത്യയുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില് കുറിച്ചു. ഇത് രാജ്യത്തിന്റെ മാരിടൈം ലോജിസ്റ്റിക്സില് ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ആദ്യ മദര്ഷിപ്പായ ചൈനയില് നിന്നുള്ള സാന് ഫെര്ണാന്ഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായത്.

രാജ്യത്തെ ആദ്യ ട്രാന്സ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്ഷിപ്പുകളില് നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന് കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്സ്ഷിപ്മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്.

നേരത്തെ കരയടുക്കുന്നതിന് മുമ്പായി തന്നെ സാന് ഫെര്ണാന്ഡോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിരുന്നു. പൈലറ്റ് തുഷാര് നിത്കറും സഹപൈലറ്റ് സിബി ജോര്ജ്ജുമായിരുന്നു കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്. റഷ്യന് സ്വദേശി ക്യാപ്റ്റന് വോള്ഡിമര്ബോണ്ട് ആരെങ്കോയില് നിന്നായിരുന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഷ്യന് പ്രസ്റ്റീജ് എന്ന ടഗ്ഗിലൂടെയാണ് പൈലറ്റ് കപ്പലില് കയറിയത്. കരയോട് അടുപ്പിക്കാനുള്ള മൂറിങ് 9.30നായിരുന്നു. കൂറ്റന് വടം ഉപയോഗിച്ച് കപ്പലിനെ ബര്ത്തില് ബന്ധിപ്പിക്കുന്ന പ്രവര്ത്തനമാണ് മൂറിങ്. കപ്പല് തീരംതൊടുമ്പോള് മന്ത്രിമാരായ വി എന് വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് സന്നിഹിതരായിരിന്നു.

നാളെയാണ് കപ്പലിനുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ്. 7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. ചൈനയിലെ സിയമിന് തുറമുഖത്തുനിന്ന് പുറപ്പെട്ട സാന് ഫെര്ണാന്ഡോ കപ്പല് ഇന്നലെ അര്ദ്ധരാത്രിയോടെ പുറം കടലിലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകള് ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് മെസ്ക് ലൈന് കപ്പല് കമ്പനിയുടെ സാന് ഫെര്ണാന്ഡോ തുറമുഖത്ത് എത്തുന്നത്. ഇതില് 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെ വൈകിട്ട് കപ്പല് യൂറോപ്പിലേക്ക് തിരിക്കും.

നാളെയോടെ തന്നെ കണ്ടെയ്നറുകള് കയറ്റാനുള്ള ഫീഡര് വെസലുകളും എത്തും. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്ബാനന്ദ സോനോവാള് സംസ്ഥാന മന്ത്രിമാര് എന്നിവര് ചേര്ന്ന് നാളെയാണ് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുക. ചടങ്ങില് അദാനി പോര്ട്സ് സിഇഒ കരണ് അദാനിയും പങ്കെടുക്കും. മൂന്നുമാസക്കാലം ഈ വിധം ട്രയല്റണ് തുടരും. ജൂലൈയില് തന്നെ മെഡിറ്ററേനിയന് ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്ട്സ് അറിയിച്ചു.

പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പല്പ്പാതയില് നിന്നും 10 നോട്ടിക്കല് മൈല് മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര് ദൂരം കണക്കാക്കിയാല് ഏതാണ്ട് 19 കിലോമീറ്റര് മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന് കപ്പലുകള്ക്ക് ഇവിടെ അടുക്കാന് സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില് ഭാരം കയറ്റാവുന്ന കപ്പലുകള്ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.

യൂറോപ്പ്, പേര്ഷ്യന് ഗള്ഫ്, തെക്ക് കിഴക്കന് ഏഷ്യ, ചൈന, ജപ്പാന് അടക്കമുള്ള കിഴക്കനേഷ്യന് രാജ്യങ്ങള് തുടങ്ങിയ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കപ്പല്പാതയുടെ രാജ്യത്തെ ഏറ്റവും പ്രധാന നങ്കൂരമായി വിഴിഞ്ഞം തുറമുഖം മാറും. തിരുവനന്തപുരത്തെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്നും 16 കിലോമീറ്റര് മാത്രമാണ് ദൂരമുള്ളത്. വിഴിഞ്ഞത്തേയ്ക്ക് റെയില് ഗതാഗതത്തിനുള്ള സൗകര്യങ്ങളും വിഴിഞ്ഞത്ത് ഒരുങ്ങുന്നുണ്ട്. ഇതോടെ ചരക്ക് നീക്കത്തിന്റെ കര-വ്യോമ-കടല് മാര്ഗ്ഗമുള്ള അനുകൂല സാഹചര്യമുള്ള തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞത്തിന് കൈവരും.

വിഴിഞ്ഞം പൂര്ണ്ണമായും പ്രവര്ത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തിലേയറെയും ഇവിടേയ്ക്ക് മാറുമെന്നാണ് കണക്കാക്കുിന്നത്. നിലവില് സിംഗപ്പൂര്, ദുബായ്, കൊളംബോ തുറമുഖങ്ങളെയാണ് ചരക്ക് നീക്കത്തിനുള്ള ട്രാന്സ്ഷിപ്പ്മെന്റ് തുറമുഖമായി ഇന്ത്യ ആശ്രയിക്കുന്നത്. വിഴിഞ്ഞം പ്രവര്ത്തന സജ്ജമാകുന്നതോടെ രാജ്യത്തേയ്ക്കുള്ള ചരക്ക് നീക്കത്തിന്റെ പ്രധാനപ്പെട്ട ട്രാന്സ്ഷിപ്പ്മെന്റ് കേന്ദ്രമായി ഈ തുറമുഖം മാറും. ഇതുവഴി കോടിക്കണക്കിന് രൂപ രാജ്യത്തിന് വിദേശനികുതി ഇനത്തില് ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഴിഞ്ഞം തുറമുഖം പൂര്ണരൂപത്തിലായാല് നിരവധി മദര്ഷിപ്പുകള്ക്ക് ഒരേസമയം നങ്കൂരമിടാനാകും.

വിഴിഞ്ഞം തുറമുഖം; ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി

സര്ക്കാര് സ്വകാര്യസംയുക്ത സംരംഭമായാണ് വിഴിഞ്ഞം തുറമുഖം പ്രാവര്ത്തികമാക്കുക. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോര്ട്ട് പ്രൈവറ്റ് ലിമിറ്റഡിനുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുചുമതല. 40 വര്ഷമാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്കിയിരിക്കുന്നത്.

To advertise here,contact us