തിരുവനന്തപുരം: സിപിഐഎം കോഴ വിവാദം ചെറുപ്പക്കാരോടുള്ള വെല്ലുവിളിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്രയും വലിയ തുക കൊടുത്ത് പിഎസ്സി മെമ്പറാവുന്നയാൾ ആ തുക മുതലാക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. പിൻവാതിൽ നിയമനം, ചോദ്യപേപ്പർ ചോർച്ച എന്നിവയുണ്ടാകും. മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിൽ കോഴയാരോപണങ്ങൾ വരുന്നു. ഇതിൽ മന്ത്രി തന്നെ വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ സിപിഐഎമ്മില് നിന്നാണ് കോഴ ആരോപണം ഉയർന്നത്. പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പാര്ട്ടിക്ക് പരാതി ലഭിച്ചിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ സെന്റര് അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള് ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില് പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള് പണം നല്കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില് സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്ത്തി. എന്നാല് ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള് പാര്ട്ടിക്ക് പരാതി നല്കിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള് പാര്ട്ടിക്ക് കൈമാറിയതായാണ് സൂചന. പാര്ട്ടിയുമായി ബന്ധമുള്ള ഒരു ഡോക്ടറാണ് പണം നല്കിയതെന്നാണ് വിവരം.
പരാതിയില് സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി. സിപിഐഎം ഏരിയാ തലത്തില് പ്രവര്ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയര്ന്നത്. സംഭവത്തില് വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില് വിശദമായ അന്വേഷണം നടത്താനാണ് പാര്ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഏരിയാ തലത്തില് പ്രവര്ത്തിക്കുന്ന രണ്ട് പേര്ക്ക് ഇടപാടില് പങ്കുണ്ടെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്ക്കെതിരെയും നടപടിയുണ്ടാകും.