തിരുവനന്തപുരം: എസ്എഫ്ഐക്ക് എതിരായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തില് പ്രതികരണവുമായി എ എ റഹിം എം പി. ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ വസ്തുതകളില്ലെന്നും വിമർശനങ്ങളെപ്പോഴും വസ്തുതാപരവും ക്രിയാത്മകവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം മറ്റൊരു പാർട്ടിയുടെ സെക്രട്ടറിയാണ്. ആ തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെയൊരു സ്ഥാനത്തിരുന്ന് പറയേണ്ടതാണോ അദ്ദേഹം പറഞ്ഞതെന്ന് ആത്മപരിശോധന നടത്തണമെന്നും എഎ റഹിം പറഞ്ഞു.
നീറ്റ്-നെറ്റ് വിഷയങ്ങളില് രക്ഷകർത്താക്കളുടെ ആശങ്ക വർധിക്കുകയാണ്. കേന്ദ്ര മന്ത്രാലയങ്ങൾ എന്താണ് ചെയ്യുന്നത്? കേന്ദ്ര സർക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണ്. കുറ്റകരമായ അലംഭാവവും ധിക്കാരപരമായ നിലപാടുമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ ഒരക്ഷരം മിണ്ടുന്നില്ല. പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിഷയം അഭിസംബോധന ചെയ്യുന്നില്ല. അനിശ്ചിതത്വത്തിന്റെ പൊരിവെയിലത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നിർത്തുകയാണ്. രാജ്യവ്യാപകമായി ഡിവൈഎഫ്ഐ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ എ റഹിം കൂട്ടിച്ചേര്ത്തു.
മറ്റ് മെഡിക്കൽ കോഴ്സുകളുടെ പ്രവേശന പരീക്ഷകളിലും അനിശ്ചിതത്വമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഹാഥ്റസ് ദുരന്തമുണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചില്ല. എന്തുകൊണ്ട് പ്രധാനമന്ത്രി പോകുന്നില്ലെന്ന് ചോദിച്ച റഹിം എഫ്ഐആറിൽ സ്വയംപ്രഖ്യാപിത ആൾ ദൈവത്തിന്റെ പേരില്ലെന്നും വ്യക്തമാക്കി.