'എഐയിൽ ചന്ദ്രനിൽ പോകുന്ന കാലമാണ്, കൂടോത്രം മന്ത്രവാദിക്കും ബൂത്തിൽ പോയാൽ പാർട്ടിക്കുമാണ് ഗുണം'

'കൂടോത്രത്തിന് പോയാൽ മന്ത്രവാദിക്ക് മാത്രമേ ഗുണം കിട്ടൂ, എന്നാൽ അവരെല്ലാം ബൂത്തിൽ പോയാൽ പാർട്ടിക്ക് ഗുണം കിട്ടും'

കോഴിക്കോട്: 'കൂടോത്ര' വിവാദത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ. കൂടോത്രം ചെയ്യുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലെന്ന് അബിൻ വർക്കിയും കൂടോത്രം ചെയ്യുന്നതിന് പകരം ബൂത്തിൽ പോയാൽ പാർട്ടിക്കാർ ഗുണമെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു.

കൂടോത്രത്തിന് പോയാൽ മന്ത്രവാദിക്ക് മാത്രമേ ഗുണം കിട്ടൂ, എന്നാൽ അവരെല്ലാം ബൂത്തിൽ പോയാൽ പാർട്ടിക്ക് ഗുണം കിട്ടും. പഴയ കുടോത്രമാണെങ്കിൽ നല്ലതാണെന്നും കെ സുധാകരൻ്റെ ഭൂരിപക്ഷം കൂടിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കൂടോത്രം ചെയ്യുന്നവർ വിഢികളുടെ സ്വർഗത്തിലെന്ന് പറഞ്ഞ അബിൻ വർക്കി എഐയിൽ ചന്ദ്രനിൽ പോകുന്ന കാലത്താണ് ആളുകൾ കൂടോത്രം വെക്കുന്നതെന്നും അത് നിർത്തി ബൂത്തിൽ പ്രവർത്തിക്കണമെന്നും പറഞ്ഞു.

നേരത്തെ, കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി അവ കണ്ടെത്തിയ തന്ത്രി രംഗത്തെത്തിയിരുന്നു. കെ സുധാകരൻ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് കൂടോത്രം നടത്തിയതെന്നും സുധാകരന്റെ ബന്ധുക്കളാണ് തന്നെ സമീപിച്ചതെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും തന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.

'അദ്ദേഹത്തോട് അടുത്ത രാഷ്ട്രീയനേതാക്കന്മാർക്കെല്ലാം അറിയാം അടുത്ത ഇലക്ഷനിൽ ജയിച്ചാൽ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന്. അതുകൊണ്ട് സുധാകരനെ ശാരീരികമായി തളർത്തിയാൽ അത് ഒരു നേട്ടമാകുമല്ലോ. നിരന്തരം ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോൾ സുധാകരൻ താന്ത്രിക പരിഹാരം ചെയ്യുകയായിരുന്നു', തന്ത്രി വെളിപ്പെടുത്തി. സുധാകരന് ശത്രുക്കൾ പാർട്ടിയുടെ അകത്തും പുറത്തുമുണ്ടല്ലോ എന്ന് പറഞ്ഞ തന്ത്രി കെ സുധാകരൻ നേരിട്ടല്ല, ബന്ധുക്കളാണ് തന്നെ സമീപിച്ചതെന്നും ഇത്തരം ഘട്ടങ്ങളിൽ ആത്മീയ പരിഹാരം തേടുന്നത് സ്വാഭാവികമെന്നും കൂട്ടിച്ചേർത്തു.

To advertise here,contact us