കുണ്ടറ ആലീസ് കൊലക്കേസ്; വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റവിമുക്തനാക്കി

ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവില് പറയുന്നു

കൊല്ലം: കുണ്ടറ ആലീസ് കൊലക്കേസില് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവില് പറയുന്നു.

വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ ജയശങ്കരന് നമ്പ്യാര്, ജസ്റ്റിസ് ശ്യാം കുമാര് വി എം എന്നിവരുടെ ബെഞ്ചാണ് നിരീക്ഷിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വീട്ടില് തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടില് കവര്ച്ച നടത്തുകയും ചെയ്തെന്ന കേസിലാണ് പാരിപ്പള്ളി കോലായില് പുത്തന്വീട്ടില് ഗിരീഷ് കുമാറിനെ പൊലീസ് പിടികൂടിയത്. മറ്റൊരു കേസിൽ ജയിലിൽ കിടക്കുകയായിരുന്ന ഗിരീഷ് സഹതടവുകാരനിൽ നിന്നാണ് ആലിസിനെക്കുറിച്ചും ഗൾഫുകാരനായ ഭർത്താവ് എ വി സദനില് വര്ഗീസിനെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഗിരീഷ് ജയിലില് നിന്നിറങ്ങി ഏതാനും ആഴ്ചകള്ക്കുള്ളിലാണ് ആലീസിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസ് ഭാഷ്യം.

To advertise here,contact us