ആരിഫ് മുഹമ്മദ് ഖാന് വീണ്ടും സര്വകലാശാലാ നിയമങ്ങള് കാറ്റില് പറത്തുന്നു: എസ്എഫ്ഐ

'സര്വകലാശാലകളെ കാവിവത്കരിക്കാനുള്ള പ്രവര്ത്തനങ്ങളുടെ തുടര്ച്ചയാണ് സെര്ച്ച് കമ്മിറ്റി രൂപീകരണം'

തിരുവനന്തപുരം: സര്വകലാശാല പ്രതിനിധികളില്ലാതെ വിസി സെര്ച്ച് കമ്മിറ്റികള് രൂപീകരിച്ച ചാന്സലറുടെ നടപടി നിയമവിരുദ്ധമെന്ന് എസ്എഫ്ഐ. സെര്ച്ച് കമ്മിറ്റികള് രൂപീകരിച്ച് ചാന്സലര് ആരിഫ് മുഹമ്മദ് ഖാന് വീണ്ടും സര്വകലാശാലാ നിയമങ്ങളെ കാറ്റില് പറത്തുകയാണെന്നും എസ്എഫ്ഐ വിമർശിച്ചു.

'കേരള, മഹാത്മാഗാന്ധി, മലയാള, സാങ്കേതിക, കാര്ഷിക, ഫിഷറീസ് സര്വകലാശാലകളുടെ സെര്ച്ച് കമ്മിറ്റികളാണ് അതാത് സര്വകലാശാലകളുടെ പ്രതിനിധികളെ ഉള്പ്പെടുത്താതെ ചാന്സലര് ഏകപക്ഷീയമായി രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളില് സര്വകലാശാലകളില് നടത്തിയ നിയമവിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് ഹൈക്കോടതിയില് നിന്നും സുപ്രീംകോടതിയില് നിന്നും കനത്ത തിരിച്ചടിയേറ്റ ചാന്സലര് വീണ്ടും ഇത്തരം പ്രവര്ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.'

സര്വകലാശാലകളെ കാവിവത്കരിക്കാനുള്ള പ്രവര്ത്തനങ്ങളുടെ തുടര്ച്ചയാണ് സെര്ച്ച് കമ്മിറ്റി രൂപീകരണം. കേരളത്തിലെ സര്വകലാശാലകളെ കാവിയില് മുക്കാനുള്ള നിയമ വിരുദ്ധമായ ഇത്തരം നീക്കങ്ങളെ ശക്തമായ വിദ്യാര്ത്ഥി പ്രക്ഷോഭം ഉയര്ത്തി ചെറുക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്ഷോ എന്നിവര് പ്രസ്താവനയില് അറിയിച്ചു.

To advertise here,contact us