ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമില്ല; മലബാറിനെ അവഗണിച്ച് റെയിൽവേ

വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവഗണന

കോഴിക്കാേട്: മലബാർ മേഖലയിൽ ട്രെയിൻ ദുരിതത്തിന് പരിഹാരമാകുന്നില്ല. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ല. വരുമാനക്കണക്കുകളിൽ മലബാർ മുന്നിൽ നിൽക്കുമ്പോഴാണ് റെയിൽവേയുടെ ഈ അവഗണന.

അഞ്ച് മണിക്കുള്ള പരശുറാമിൽ കാൽകുത്താൻ സ്ഥലമില്ല. പിന്നാലെയെത്തുന്ന നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രം. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാൽ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടും. നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിൻ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്.

രാത്രിയിലുള്ള ജനശതാബ്ദിയും എക്സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസർകോട് പോകാനുള്ള സാധാരണ യാത്രക്കാർ പെരുവഴിയിലാവുകയാണ്. യാത്രാ ദുരിതത്തിന് മെമു സർവീസ് വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിലും ഇതുവുരെ പരിഹാരമായില്ല. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അടക്കമുള്ള സ്ഥിരം യാത്രക്കാർ നിത്യ ദുരിതത്തിലാണ്. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ് നിത്യ യാത്രികർക്ക് ശീലമായി കഴിഞ്ഞു.

വല്ലാര്പാടത്ത് വന് അരിക്കടത്ത്; പിടികൂടിയത് ഒരു കോടി രൂപയുടെ അരി

To advertise here,contact us