ടിപി ചന്ദ്രശേഖരന് വധക്കേസ്;മൂന്ന് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയക്കാന് സര്ക്കാര് നീക്കം

സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില് ഉപദേശകസമിതി തയ്യാറാക്കിയപ്പോള് ടി പി കേസിലെ മൂന്ന് പ്രതികളെ ഉള്പ്പെടുത്തുകയായിരുന്നു

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസിലെ മൂന്ന് പ്രതികള്ക്ക് ശിക്ഷാ ഇളവ് നല്കി വിട്ടയക്കാന് സര്ക്കാര് നീക്കം. രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ വിട്ടയക്കാനാണ് നീക്കം നടക്കുന്നത്. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണിവര്. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്ക്കാര് നീക്കം.

സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില് ഉപദേശകസമിതി തയ്യാറാക്കിയപ്പോള് ടി പി കേസിലെ മൂന്ന് പ്രതികളെ ഉള്പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന് റിപ്പോര്ട്ട് ലഭിച്ചാല് സര്ക്കാരിന് ഉത്തരവിറക്കാനാകും. അതില് ഗവര്ണര് ഒപ്പിടുന്നതോടെയാണ് പ്രതികള്ക്ക് പുറത്തിറക്കാനാവുക. ശിക്ഷാ ഇളവ് നല്കാന് ജയില് സുപ്രണ്ട് പൊലീസ് കമ്മീഷണര്ക്ക് നല്കിയ കത്തിന്റെ പകര്പ്പ് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു.

ജൂണ് മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ് 13 നാണ് കണ്ണൂര് സെന്ട്രല് ജയില് സുപ്രണ്ടില് നിന്നും സിറ്റി പൊലീസ് കമ്മീഷണര്ക്ക് കത്തയച്ചത്. സര്ക്കാര് ഉത്തരവില് പരാമര്ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്ക്ക് സ്പെഷ്യല് റിമിഷന് നല്കി വിട്ടയക്കാന് വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന് റിപ്പോര്ട്ട് സഹിതം ഫയലുകള് സര്ക്കാരിലേക്ക് സമര്പ്പിക്കാന് നിര്ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്. പട്ടികയില് സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്പ്പെടെയുള്ള പ്രതികരണങ്ങള് ഉള്പ്പെടുത്തി സര്ക്കാരിലേക്ക് അയക്കണമെന്നും നിർദേശമുണ്ട്

ടി പി കേസിലെ പത്ത് പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെെക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്, ട്രൗസര് മനോജ്, സിപിഐഎം പാനൂര് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്ഷം കഠിന തടവുമാണ് 2014 ല് വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന് ജയില് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആര്എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില് പിന്തുടര്ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന് ചാണ്ടി ഉള്പ്പടെയുള്ളവരുടെ ആരോപണം.

To advertise here,contact us