ആലപ്പുഴ: ആലപ്പുഴയിലെ കനത്ത തോൽവിക്ക് പിന്നാലെ കായംകുളത്ത് സി പി ഐ എമ്മിൽ സമൂഹ മാധ്യമ യുദ്ധം. എ എം ആരിഫിൻെറ തോൽവിക്ക് പുറമേ കായംകുളം നിയമസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് പോയതിനെതിരെയാണ് ഫേസ്ബുക്ക് പേജുകളിൽ വിമർശനം നിറയുന്നത്. നാണംകെട്ട തോൽവിയാണുണ്ടായതെന്നും മൂന്നാം സ്ഥാനത്ത് പോയതിൻെറ കാരണമറിയാമെന്നുമാണ് വിമർശനം.
ജില്ലയിലെ സി പി ഐ എമ്മിൻെറ മുഖം നഷ്ടപ്പെടുത്തുന്ന കനത്ത തോൽവിയാണ് ആലപ്പുഴയിൽ സംഭവിച്ചത്. അതിലുളള ദു:ഖവും വേദനയും സമൂഹ്യമാധ്യമ പേജുകളിൽ വിമർശിച്ചും ഏറ്റുമുട്ടിയും തീർക്കുക ആണ് സി പി ഐ എം പ്രവർത്തകർ. അതിൻെറ നല്ല ഉദാഹരണമാണ് കായംകുളം വിപ്ളവം എന്ന എഫ്.ബി പേജ്. എല്ഡിഎഫ് മൂന്നാമതായിപ്പോയ കായംകുളത്ത് സിപിഐഎം നേതാക്കൾ വോട്ട് മറിച്ചു എന്നതാണ് പ്രധാന ആരോപണം. മൂന്നാമതായതിൻ്റെ കാരണം അറിയാമെന്നും കായംകുളത്ത് ഉണ്ടായത് നാണം കെട്ട തോൽവിയെന്നും പരിഹസിക്കുന്ന പ്രവർത്തകർ ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കമുള്ള പാർട്ടി പ്രവർത്തകരാണ് വിമർശകർ.
പാർട്ടി നേതാക്കൾക്ക് അഴിമതി, വ്യഭിചാരം, ക്വട്ടേഷൻ, ആഭിചാരം ലഹരി മാഫിയ ബന്ധമാണെന്ന് ആരോപണമുണ്ട്. നേതാക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. നേതാക്കൾക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളിൽ നടപടിയുണ്ടായില്ല പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ അമ്മയും മകനും ബിഡിജെഎസ് നേതാക്കളുമായി ചർച്ച നടത്തി, അവരെ നേതൃത്വം സംരക്ഷിച്ചുവെന്ന കുറ്റപ്പെടുത്തലും കായംകുളം വിപ്ളവം പേജിൽ കാണാം. ഇന്നലെ ആലപ്പുഴ ജില്ലാപഞ്ചായത്തംഗവും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗവുമായ പി എസ് ഷാജിയും തോൽവിയെ പരോക്ഷമായി പരാമർശിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു.
അതേസമയം പത്തനംതിട്ടയിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിന്നാലെ രാജു എബ്രഹാമിനെ അനുകൂലിച്ച് എഫ് ബി പോസ്റ്റിട്ട ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസിനെതിരെ നടപടിക്ക് സാധ്യതയേറി. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജു എബ്രഹാമിന്റെ ഫോട്ടോയോടൊപ്പം വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ എന്നായിരുന്നു അൻസാരിയുടെ പോസ്റ്റ്. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ഏരിയ കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്.
'കെ സുരേന്ദ്രന് വിജയശില്പ്പി'; അഭിനന്ദനവുമായി ബിജെപി നേതൃത്വം