പന്തീരാങ്കാവ് കേസ്: ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച് രാഹുലിൻ്റെ അമ്മയും സഹോദരിയും

പ്രതികളായ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തിയും ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മുഖ്യപ്രതി രാഹുലിൻ്റെ അമ്മയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഇവർക്കെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തിയിരുന്നു. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളായ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തിയും ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചു. ഇവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മുഖ്യപ്രതി രാഹുൽ ജർമനിയിൽ തുടരുകയാണ്. രാഹുലിനെ നാട്ടിലെത്തിക്കാൻ റെഡ്കോർണർ നോട്ടീസിനായി പൊലീസ് അപേക്ഷ സമർപ്പിക്കും.

പറവൂര് സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായത്. സംഭവത്തില് പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്ന്ന് സംഭവത്തില് പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്ശനം രൂക്ഷമായതോടെയാണ് കേസില് നടപടി ഊര്ജ്ജിതമായത്. തുടര്ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന് സഹായിച്ച സീനിയര് സിവില് പൊലീസ് ഓഫിസര് ശരത്തിന് സസ്പെന്ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഭര്ത്താവ് രാഹുല് ക്രൂരമായി മര്ദ്ദിച്ചെന്നും ഫോണ് ചാര്ജര് കഴുത്തില് കുരുക്കി ബെല്റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില് കേട്ടിട്ടും ആരും സഹായിക്കാന് വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല് ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ് രാഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാന് കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില് സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില് അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.രാഹുലിനെതിരെ വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്ക്കെതിരെ പൊലീസ് കേസെടുത്തത്.

'പെണ്കുട്ടി വിവാഹിതയായിരുന്നില്ല', പൊലീസിൻ്റേത് വിചിത്ര വാദം; മുഖ്യമന്ത്രിക്ക് പരാതി നല്കും

To advertise here,contact us