അബ്ദുൾ റഹീമിന്റെ മോചനം: ഒന്നരക്കോടി റിയാൽ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി

ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു

കോഴിക്കോട്: റിയാദിൽ തടവില് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാൽ(34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. തുക റിയാദിലെ ഇന്ത്യൻ എംബസി യുവാവിൻ്റെ കുടുംബത്തിന് കോടതി മുഖാന്തിരം കൈമാറും.

ഇന്ന് ഉച്ചയോടെയാണ് അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം ഇന്ന് രാവിലെ എംബസിയിലെത്തിച്ചു.

വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും.

അതേസമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ പരിശോധിച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് തുടർനീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.

'പോരാട്ടം നമ്മൾ തമ്മിൽ, എന്തിന് എന്റെ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു'; മോദിയോട് കെജ്രിവാൾ

To advertise here,contact us