നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിൽ; കുത്തിയിരുന്ന് പ്രതിഷേധം

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് കുടുംബത്തിന് രാജേഷിനെ കാണാൻ സാധിക്കാതിരുന്നത്.

തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം വേണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം.

രാജേഷിന്റെ ഭാര്യ അമൃതയുടെ അച്ഛൻ ഓഫീസിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അധികൃതർ മറുപടി പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും മൃതദേഹം കൊണ്ടുപോയാലും കുത്തിയിരിക്കുമെന്നും അമൃതയുടെ അച്ഛൻ വ്യക്തമാക്കി.

ജീവനോടെ കാണാനാഗ്രഹിച്ച കുടുംബത്തിന് മുന്നിലേക്ക് ചേതനയറ്റ രാജേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് കുടുംബത്തിന് രാജേഷിനെ കാണാൻ സാധിക്കാതിരുന്നത്.

മെയ് ഏഴിനാണ് രാജേഷ് കുഴഞ്ഞുവീണത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്റെ ഭാര്യ അമൃത രണ്ട് തവണ ഒമാനിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നെങ്കിലും സമരം കാരണം യാത്ര മുടങ്ങി. മെയ് 13ന് രാജേഷ് ഒമാനിൽ വച്ച് മരിച്ചു. കരമന സ്വദേശിയായ രാജേഷിന്റെ മൃതദേഹം 12 മണിയോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

To advertise here,contact us