വയനാട്: വയനാട് ചെമ്പ്ര വനസംരക്ഷണ സമിതിയിലെ സാമ്പത്തിക തിരിമറിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്. സാമ്പത്തിക തിരിമറിക്കു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്നും നോർത്തേൺ സിസിഎഫ് നിയോഗിച്ച അന്വേഷണ സമിതി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വനംവിജിലൻസ് എപിസിസിഎഫ് എൽ. ചന്ദ്രശേഖർ ഐഎഫ്എസിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണസംഘത്തെയും നിയോഗിച്ചു.
ചെമ്പ്രയിൽ ഒരു വർഷത്തിനിടെ 16 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ചെമ്പ്ര കൊടുമുടിയിലേക്ക് ട്രക്കിങ് സംഘടിപ്പിക്കുന്ന വന സംരക്ഷണ സമിതിയുടെ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നുവെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. കീഴ്ജീവനക്കാർക്ക് മാത്രമായി ഇത്രയും തുകയുടെ ക്രമക്കേട് നടത്താൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിന് വനവകുപ്പ് നിർദേശിച്ചത്.
പൊന്നാനി ബോട്ടപകടം; വരുമാനം നിലച്ചു, സർക്കാരിൽ നിന്ന് ധനസഹായം വേണം; വൃക്ക രോഗിയെന്നും ബോട്ടുടമ
ചെമ്പ്ര വനസംരക്ഷണ സമിതി രൂപീകരിച്ച 2008 മുതലുള്ള കണക്കുകൾ മുഴുവനായി പരിശോധിക്കാനാണ് നിർദേശം. തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയും പ്രത്യേക സംഘം അന്വേഷിക്കും. ഒരു വർഷത്തിനിടെ 16ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാതെ ജീവനക്കാർ കൈക്കലാക്കി എന്നാണ് പ്രാഥമിക റിപ്പോർട്ട്. നടപടി ഉണ്ടാകുമെന്ന് ഭയന്ന് ജീവനക്കാർ 16 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. ഒരു ദിവസം ഒരു ലക്ഷം രൂപ വരുമാനമുള്ള ചെമ്പ്രയിൽ കോടികളുടെ തിരിമറി നടന്നിട്ടുണ്ട് എന്ന് വനംവകുപ്പിനും മന്ത്രിക്കും പരാതി ലഭിച്ചിരുന്നു.