പൊന്നാനി ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്, കപ്പൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്

അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്ത, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കപ്പലാണ് സാഗർ യുവരാജ്.

കോഴിക്കോട്: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ സാഗർ യുവരാജ് കപ്പൽ ജീവനക്കാർക്കെതിരെ കേസ് എടുത്തെന്ന് പൊലീസ്. തൃശൂർ മുനക്കക്കടവ് കോസ്റ്റൽ പൊലീസ് ആണ് കേസ് എടുത്തത്. കപ്പൽ കസ്റ്റഡിയിൽ എടുക്കുമെന്നും തൃശ്ശൂർ മുനക്കക്കടവ് കോസ്റ്റൽ സി ഐ സിജോ വർഗീസ് റിപ്പോർട്ടറിനോട് പറഞ്ഞു.

ഐപിസി 304, 337 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്ത, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കപ്പലാണ് സാഗർ യുവരാജ്.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര് (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആറ് പേരാണ് ബോട്ടില് ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില് നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്പ്പെട്ടത്. ചാവക്കാട് മുനമ്പില് നിന്നും 2 നോട്ടിക്കല് മൈല് അകലെയാണ് അപകടം ഉണ്ടായത്. അപകടത്തില് ബോട്ട് തകര്ന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂര് ഭാഗത്തുനിന്നും പടിഞ്ഞാറ് കടലില് നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.

അതേസമയം, കോസ്റ്റല് പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് രക്ഷാപ്രവര്ത്തനം നടത്തിയവരുടെ ആരോപണം. കടലില് വീണവരെ രക്ഷിക്കാന് ബോട്ടിലെത്തിയ പൊലീസ് തയ്യാറായില്ലെന്നും തകര്ന്ന ബോട്ട് കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും മത്സ്യതൊഴിലാളികള് റിപ്പോര്ട്ടറിനോട് പറഞ്ഞു.

To advertise here,contact us