ആലുവയിലെ ഗുണ്ടാ ആക്രമണം: അഞ്ചുപേർ കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം ഊർജ്ജിതം

പ്രതികൾ എത്തുന്നത് മുതൽ ആക്രമണം നടത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്

ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിൽ എടുക്കുകയും ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ ഉൾപ്പെടെ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തർക്കത്തിന്റെ മുൻ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികൾ കാറിലും ബൈക്കിലുമായാണ് എത്തിയത്.

മാരകായുധങ്ങളുമായി എത്തിയവർ ആക്രമണം അഴിച്ചുവിട്ടു. വാളിന് വെട്ടേറ്റവർ ചിതറിയോടി. ഓടാൻ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകർത്തു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഫൈസൽ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കൂടാതെ രണ്ടുപേർ കൂടി കസ്റ്റഡിയിലുണ്ട്. മുൻ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു.

പ്രതികൾ എത്തുന്നത് മുതൽ ആക്രമണം നടത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടേറ്റ സിദ്ദിഖിന്റെ നിലയും ഗുരുതരമായി തുടരുകയാണ്.

To advertise here,contact us