രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്ദ്ദേശ പത്രിക തള്ളണം; ഹർജി ഇന്ന് ഹെെക്കോടതിയില്

നാമനിര്ദ്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില് രാജീവ് ചന്ദ്രശേഖര് വിവരങ്ങള് മറച്ചുവെച്ചുവെന്നാണ് ഹര്ജിയിലെ ആക്ഷേപം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്ഡിഎ സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിജി അരുണ്, എസ് മനു എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. കോണ്ഗ്രസ് പ്രവര്ത്തക ആവണി ബന്സാല്, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര് നല്കിയ ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

നാമനിര്ദ്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില് വിവരങ്ങള് രാജീവ് ചന്ദ്രശേഖര് മറച്ചുവെച്ചുവെന്നാണ് ഹര്ജിയിലെ ആക്ഷേപം. ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്കി. എന്നാല് വരണാധികാരി നടപടി സ്വീകരിച്ചില്ല. സ്വത്ത് വിവരങ്ങള് സത്യവാങ്മൂലത്തില് നിന്ന് മറച്ചുവെച്ചു. നടപടിക്രമങ്ങള് പൂര്ണ്ണമാക്കാതെയാണ് വരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹര്ജിയിൽ പറയുന്നുണ്ട്.

To advertise here,contact us